
കൊല്ലം: കൊല്ലത്ത് ചെമ്മീന്‍ കര്‍ഷകത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയത് പ്രതിയുടെ ജീവൻ രക്ഷിച്ചതിന് പിന്നാലെ. സുരേഷ് (42) ആണ് മരിച്ചത്. മദ്യലഹരിയില്‍ തീവണ്ടിപ്പാളത്തില്‍ കിടന്ന് ആത്മഹത്യക്ക് ശ്രമിച്ച 20 കാരന്‍ അമ്പാടിയാണ് സുരേഷിനെ കുത്തിക്കൊലപ്പെടുത്തിയത്. മദ്യലഹരിയിലുണ്ടായ തർക്കത്തിലാണ് കൊലപാതകം നടന്നതെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകള്‍.
ക്ഷേത്രോത്സവത്തിനിടെ പ്രശ്‌നങ്ങളുണ്ടാക്കിയ അമ്പാടിയെ നാട്ടുകാര്‍ ഓടിച്ചുവിട്ടിരുന്നു. തുടര്‍ന്ന് മദ്യലഹരിയില്‍ സമീപത്തെ തീവണ്ടിപ്പാതയിലേക്ക് കയറി ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. തുടർന്ന് പ്രതിയെ നാട്ടുകാര്‍ താഴെയിറക്കുകയും കൂട്ടത്തിലുണ്ടായിരുന്ന സുരേഷ്, അമ്പാടിയെ വീട്ടിലെത്തിച്ച ശേഷം മടങ്ങുകയുമായിരുന്നു. വീട്ടിനുള്ളിലേക്ക് കയറിപ്പോയ അമ്പാടി കൊടുവാളുമായി ഇറങ്ങിവന്ന് കഴുത്തിന് വെട്ടുകയായിരുന്നു. സുരേഷിനെ ശാസ്താംകോട്ട സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ആക്രമണത്തിന് ശേഷം ഒളിവില്‍പ്പോയ അമ്പാടിയെ പൊലീസും നാട്ടുകാരും ചേര്‍ന്ന് രാത്രി 11.30 ഓടെ പിടികൂടി. നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയാണ് അമ്പാടി.
Content Highlights: 20-year-old stabbed the rescuer to death At kollam