കൊലപാതകത്തിന് ഒരാഴ്ച മുൻപ് അഫാനോട് സംസാരിച്ചിരുന്നു; കുടുംബത്തിൽ വലിയ സാമ്പത്തിക പ്രശ്നമില്ലെന്ന് പിതാവ്

'ഭാര്യയുടെ ആരോ​ഗ്യ നിലയിൽ നല്ല പുരോഗതിയുണ്ട്'

dot image

തിരുവനന്തപുരം: കുടുംബത്തിന് വലിയ സാമ്പത്തിക പ്രശ്നം ഉണ്ടായിരുന്നില്ലെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുൽ റഹീം. കുടുംബവുമായി എന്നും ബന്ധപ്പെട്ടിരുന്നു. കൊലപാതകം നടക്കുന്നതിന് ഒരാഴ്ച മുൻപ് അഫാനോട് സംസാരിച്ചിരുന്നുവെന്നും അബ്ദുൽ റഹീം മാധ്യമങ്ങളോട് പറഞ്ഞു

തന്റെ യാത്രാവിലക്ക് മാറ്റാൻ വീട്ടിൽ നിന്ന് പണം നൽകിയിട്ടില്ലെന്നും അബ്ദുൽ റഹീം പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. പൊലീസ് അന്വേഷിച്ച് കണ്ടെത്തട്ടെ. ചികിത്സയിൽ തുടരുന്ന ഭാര്യ ഷെമിയെ കണ്ടു. ഭാര്യയുടെ ആരോ​ഗ്യ നിലയിൽ നല്ല പുരോഗതിയുണ്ട്. എല്ലാവരും പ്രാർത്ഥിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് ഏഴു വര്‍ഷമായി നാട്ടില്‍ വരാനാകാതെ ദമാമില്‍ കഴിയുകയായിരുന്നു അബ്ദുൽ റഹീം. സാമൂഹിക പ്രവര്‍ത്തകുടെ ഇടപെടലിലാണ് റഹീമിന് നാട്ടിലേക്ക് വരാനുള്ള വഴി തുറന്നത്. ഗള്‍ഫില്‍ കാര്‍ ആക്‌സസറീസ് കടയില്‍ ജോലി ചെയ്തുവരികയായിരുന്നു റഹീം.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവിക്ക് പുറമേ, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഫ്സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫ്സാന്‍ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങള്‍. ഇതിന് പിന്നാലെ അഫാന്‍ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയും ചെയ്തിരുന്നു. സൽമാ ബീവിയെ കൊലപ്പെടുത്തിയ കേസിൽ അഫാനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. എലിവിഷം കഴിച്ചതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രത്യേക സെല്ലിലാണ് അഫാൻ നിലവിലുള്ളത്.

Content Highlights: Afan Father Raheem Said Their Family does not have Big Financial Issues

dot image
To advertise here,contact us
dot image