
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാന്‍റെ പിതാവ് അബ്ദു റഹീമിന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും. കുടുംബത്തിന്‍റെ കടബാധ്യത അറിയില്ലെന്ന് റഹീം ഇന്നലെ പറഞ്ഞിരുന്നു. ഇന്ന് ഹാജരാകാനാണ് പൊലീസ് നിർദ്ദേശം നൽകിയിരിക്കുന്നത്. അതേസമയം, മകനെ സംരക്ഷിക്കാനാണ് മാതാവ് ഷെമി ശ്രമിക്കുന്നതാണ് മൊഴിയിൽ നിന്നും വ്യക്തമാകുന്നത്. കട്ടിലിൽ നിന്ന് വീണതാണെന്നാണ് ഷെമി ആവർത്തിക്കുന്നത്. മജിസ്ട്രേറ്റിന് മുന്നിൽ ഷെമി ഇന്നലെ രാത്രിയാണ് മൊഴി നൽകിയത്.
വെഞ്ഞാറമൂട് കൂട്ടക്കൊലയുടെ കാരണം വൻ കടബാധ്യതയെന്ന നിഗമനത്തിൽ തന്നെയാണ് പൊലീസ്. 14 പേരിൽ നിന്ന് 65 ലക്ഷം രൂപയാണ് അഫാനും ഉമ്മയും കടം വാങ്ങിയത്. ഒടുവിൽ വായ്പ നല്കിയവർ പണത്തിന് വേണ്ടി കുടുംബത്തെ നിരന്തരം ശല്യം ചെയ്തു. പണം തിരികെ ചോദിച്ച് കടക്കാർ നിരന്തരം ശല്യം ചെയ്തപ്പോൾ കൂട്ട ആത്ഹത്യ ചെയ്യാൻ അഫാനും കുടുംബവും ആലോചിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവിക്ക് പുറമേ, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഫ്സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫ്സാന്‍ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങള്‍. ഇതിന് പിന്നാലെ അഫാന്‍ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയും ചെയ്തിരുന്നു.
എലിവിഷം കഴിച്ചു എന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അഫാനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില ഭേദമായതിനാൽ അഫാനെ വെള്ളിയാഴ്ച തിരുവനന്തപുരം മെഡിക്കൽ കോേളജ് ആശുപത്രി മെഡിക്കൽ സെല്ലിലേക്കു മാറ്റിയിരുന്നു. അമ്മൂമ്മയുടെ കൊലപാതകത്തിൽ പാങ്ങോട് പൊലീസ് എടുത്ത കേസിലാണ് ഇപ്പോൾ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ബാക്കി കേസുകൾ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലാണ്. ഈ കേസുകളിലെ അറസ്റ്റ് അടുത്തദിവസം രേഖപ്പെടുത്തും.
Content Highlights: statement of Abdu Rahim in Venjaramood case will take today