
ചേർത്തല : മൂന്നുവയസ്സുകാരിയെ സ്കൂട്ടറിൻ്റെ പിൻ സീറ്റിൽ നിർത്തി യാത്രചെയ്ത അച്ഛൻ്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ മോട്ടോർവാഹന വകുപ്പ് നടപടി തുടങ്ങി. സാമൂഹിക മാധ്യമത്തിലെ വീഡിയോയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നടപടി.
മുട്ടത്തിപറമ്പിൽ വാടകയ്ക്കു താമസിക്കുന്ന ഇടുക്കി സ്വദേശി ഡെന്നി ബേബിക്കെതിരെയാണു നടപടി.
ഫെബ്രുവരി 26ന് രാത്രി പതിനൊന്നരയ്ക്ക് ചേർത്തല പതിനൊന്നാംമൈൽ മുട്ടത്തിപറമ്പ് റൂട്ടിലായിരുന്നു സംഭവം.പിന്നിലെ വാഹനത്തിലുണ്ടായിരുന്നവരാണ് ദൃശ്യം പകർത്തിയത്. സീറ്റിൽ നിന്ന് ഡെന്നിയെ പിടിച്ചായിരുന്നു കുട്ടിയുടെ യാത്ര. രാത്രി ബാൻഡേജ് വാങ്ങാനിറങ്ങിയതാണെന്നും കൂടെവരാൻ കുട്ടി കരഞ്ഞപ്പോൾ കൂട്ടിയതാണെന്നുമാണ് ഡെന്നിയുടെ വിശദീകരണം. കുട്ടി മുറുകെ പിടിച്ചിരുന്നതിനാൽ അപകടമുണ്ടാകില്ലെന്നായിരുന്നു ഇയാളുടെ വാദം. ഭാര്യയുടെ പേരിലാണ് സ്കൂട്ടറിന്റെ രജിസ്ട്രേഷൻ.
രണ്ടുതവണ മദ്യപിച്ച് വാഹനമോടിച്ചതിന് മാവേലിക്കര ജോയിന്റ് ആർടിഒ ഇയാളുടെ ലൈസൻസ് സസ്പെൻഡു ചെയ്തിരുന്നു. ജൂൺവരെ സസ്‌പെൻഷൻ കാലാവധിയുള്ളപ്പോഴായിരുന്നു വീണ്ടും അപകടയാത്ര നടത്തിയത്. ഈ സാഹചര്യത്തിലാണ് ലൈസൻസ് റദ്ദാക്കുന്നത്. എംവിഐ മാരായ കെജി ബിജു, എആർ രാജേഷ് എന്നിവരുടെ അന്വേഷണത്തിലാണു നടപടി.
Content Highlight : A three-year-old girl is placed on the seat of a scooter and travels; Father's license will be cancelled