
തിരുവനന്തപുരം : കൗമാരക്കാരിൽ വയലൻസ് കൂടുന്നതിനോടൊപ്പം മയക്കുമരുന്ന് വെല്ലുവിളിയും കൂടുന്നുവെന്ന് തദ്ദേശ എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. ഈ സംസ്കാരത്തിന് സിനിമയ്ക്ക് വലിയ പങ്കുണ്ടെന്നും മന്ത്രി വിമർശിച്ചു.ഒരു ഭാഗത്ത് അക്രമം ആഘോഷിക്കപ്പെടുന്നു. ഏറ്റവും വലിയ വയലൻസ് എന്ന് പറഞ്ഞാണ് ഒരു സിനിമ അടുത്തകാലത്ത് ഇറങ്ങിയത്. വയലൻസിന്റെ നരകത്തിലേക്ക് സ്വാഗതം എന്നാണ് ഒരു സിനിമ പറഞ്ഞത്.സിനിമ, വെബ് സീരീസ്, എന്നിവ സമൂഹമാധ്യമങ്ങളിൽ ദുസ്വാധീനം ചെലുത്തുന്നു എന്നും മന്ത്രി കുറ്റപ്പെടുത്തി.
കേരളം ലഹരിക്കെതിരായ പുതിയ മാതൃക തീർക്കുമെന്നും കുറ്റവാളികൾക്കെതിരെ കർശനമായ നടപടി കൈക്കൊള്ളുമെന്നും തദ്ദേശമന്ത്രി വ്യക്തമാക്കി. അതേ സമയം കേരളത്തിലെ എക്സൈസ് സേനയെ മന്ത്രി അഭിനന്ദിച്ചു. ഇന്ത്യയിലെ തന്നെ മികച്ച എക്സൈസ് സേന കേരളത്തിലേതാണ്. നിരവധി വെല്ലുവിളികളാണ് കേരളം നേരിടുന്നത്. മുൻപ് അബ്കാരി കേസുകളായിരുന്നുവെങ്കിൽ ഇന്ന് അതിന്റെ സ്ഥിതി മാറിയെന്നും എം ബി രാജേഷ് പറഞ്ഞു.
ലഹരിക്കെതിരായ വലിയ ഇടപെടൽ കേരള സേനയ്ക്കല്ലാതെ മറ്റാർക്കും അവകാശപ്പെടാനില്ല. ഇരകളായവരെ കൈപിടിച്ചു കയറ്റാൻ സഹായഹസ്തം നൽകുന്ന സേന കൂടിയാണ് കേരള എക്സൈസ് എന്നും മന്ത്രി കൂട്ടിച്ചേർത്തു. ലഹരിയിൽ നിന്നും ഇരകളെ പുറത്തുകൊണ്ടുവരാൻ നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. ഇതുവരെ ഏറ്റെടുത്തതിനേക്കാൾ അതിവിപുലമായ ലഹരിക്കെതിരായ ജനകീയ പ്രസ്ഥാനത്തിന് കേരളം തുടക്കം കുറിക്കും എന്ന് പറഞ്ഞ മന്ത്രി എല്ലാ യുവജന വിദ്യാർത്ഥി സംഘടനകളെയും ഉൾപ്പെടുത്തി വിപുലമായ കൂട്ടായ്മയും പ്രതിരോധവും തീർക്കും എന്ന് വ്യക്തമാക്കി.
content highlights : Films welcome to the hell of violence; minister mb rajesh against films that celebrate violence