
കൊച്ചി: കേന്ദ്ര സർക്കാരിന്റെ ഗ്രീൻ ഹൈഡ്രജൻ ബസുകളുടെ പരീക്ഷണ ഓട്ടത്തിനായി തിരഞ്ഞെടുത്ത പത്ത് റൂട്ടുകളിൽ രണ്ടെണ്ണം കേരളത്തിൽ. ദേശീയ ഹരിത ഹൈഡ്രജൻ മിഷൻ്റെ ഭാഗമായുളള പദ്ധതിയാണിത്. തിരുവനന്തപുരം-കൊച്ചി, കൊച്ചി-എടപ്പാൾ റൂട്ടുകളാണ് പരീക്ഷണ ഓട്ടത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
ഹരിത ഹൈഡ്രജൻ ഉപയോഗിച്ച് ഓടുന്ന 2 ഫ്യുവൽ സെൽ ട്രക്കുകളും രണ്ട് ഐസി (ഇൻ്റേണൽ കംബഷൻ) ട്രക്കുകളും (28 ടൺ) ആയിരിക്കും ഈ റൂട്ടുകളിൽ സർവീസ് നടത്തുക. രണ്ട് വർഷത്തിനുളളിൽ 60,000 കിലോമീറ്റർ പരീക്ഷണ അടിസ്ഥാനത്തിലാണ് സർവീസ് നടത്തേണ്ടത്. തിരുവനന്തപുരത്തും കൊച്ചിയിലുമായി രണ്ട് ഹൈഡ്രജൻ റീഫ്യൂലിങ് സെറ്ററുകളും ആരംഭിക്കും. കൊച്ചിയിലെ സെന്ററിന്റെ നിർമാണം ആരംഭിച്ചു കഴിഞ്ഞു.
40 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 34.85 കോടി രൂപ കേന്ദ്ര സർക്കാരിന്റെ വയബിലിറ്റി ഗ്യാപ്പ് ഫണ്ടിങ് വഴിയാണ് ലഭിക്കുക. ആദ്യ രണ്ട് വർഷത്തിൽ ഗ്രീൻ ഹൈഡ്രജൻ ഇന്ധനത്തിന്റെ ചിലവ് അനർട്ടാണ് വഹിക്കുക. രാജ്യ വ്യാപകമായി പത്ത് റൂട്ടുകളിലായി 37 ഗ്രീൻ ഹൈഡ്രജൻ വാഹനങ്ങളാണ് പൈലറ്റ് പദ്ധതിയിൽ പങ്കെടുക്കുക. അതിൽ 15 എണ്ണം ഫ്യൂവൽ സെൽ അടിസ്ഥാനമാക്കിയും 22 എണ്ണം ഇൻ്റേണൽ കംബഷൻ അധിഷ്ഠിതവുമായിരിക്കും. 208 കോടിയാണ് കേന്ദ്രം ഈ പദ്ധതിക്ക് സഹായമായി നൽകുന്നത്.
Content Highlights: Two of the ten routes selected for the trial run of the central government's green hydrogen buses are in Kerala