
തിരുവനന്തപുരം: കേരളത്തിലേക്ക് ഹൈഡ്രോ കഞ്ചാവ് എത്തുന്നത് തായ്‌ലാൻഡിൽ നിന്നെന്ന് വെളിപ്പെടുത്തൽ. ലഹരി സംഘം വിവരങ്ങൾ കൈമാറുന്നത് സാംഗി ആപ്പ് വഴിയെന്ന് കാരിയർ ആയി പ്രവർത്തിക്കേണ്ടി വന്ന യുവാവ് റിപ്പോർട്ടറിനോട് വെളിപ്പെടുത്തി. സംഘത്തിലെ ആർക്കും പരസ്പരം അറിയില്ലെന്നും ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഒളിപ്പിച്ച് കൊണ്ടാണ് ലഹരി വസ്തുക്കൾ കടത്തുന്നതെന്നും യുവാവ് പറഞ്ഞു. എയർപോർട്ടിൽ വെച്ച് പിടിക്കപ്പെടില്ലെന്ന് സംഘം ഉറപ്പ് നൽകിയതായും യുവാവ് റിപ്പോർട്ടറിനോട് പറഞ്ഞു.
'ടാക്സ് അടച്ച് കൊണ്ടു വരുന്ന ഗോൾഡ് എന്നാണ് ആദ്യം പറഞ്ഞിരുന്നത്.തായ്‌ലാൻഡിൽ നിന്ന് പാർസൽ കേരളത്തിൽ എത്തിച്ചാൽ ഒരു ലക്ഷം രൂപ നൽകാമെന്നാണ് വാഗ്ദാനം ചെയ്തിരുന്നത്. നാട്ടിൽ എത്തിച്ച് കഴിഞ്ഞാണ് പാർസലിനുളളിൽ ലഹരി ആണെന്ന് അറിഞ്ഞത്. തായ്‌ലാൻഡിൽ വെച്ച് ഒരാൾ റൂമിലേക്ക് വന്ന് പാർസലും തിരിച്ചു വരാനുളള ടിക്കറ്റും തന്നു. പിന്നീട് ഇവരുമായി നേരിട്ട് ബന്ധപ്പെടാറില്ല. ആപ്പ് വഴിയാണ് ആശയവിനിമയം നടക്കുക. സാംഗി എന്ന ആപ്പാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇതിൽ നിന്ന് കിട്ടുന്ന പത്തക്ക നമ്പറിലാണ് അവരെ ബന്ധപ്പെടേണ്ടത്. മൂന്ന് നാല് പേർ അടങ്ങുന്ന സംഘമാണെന്നാണ് കരുതുന്നത്. സംഘത്തിലുളള എല്ലാവരും മലയാളികളാണ്. വാട്ടർ ഹീറ്റർ ആണെന്ന് പറഞ്ഞാണ് പാർസൽ കൈമാറിയത്. ഒരു ലക്ഷം രൂപയും തിരിച്ചെത്തുന്നതിനായുളള ടിക്കറ്റും തന്നു.
പാർസലുമായി ബോംബെ എയർപോർട്ടിലാണ് എത്തിയത്. തായ്‌ലാൻഡിൽ നിന്നും ബോംബെ എയർപോർട്ടിൽ എത്തിക്കലായിരുന്നു ജോലി. എയർപോർട്ടിൽ ചെക്കിംഗ് നടത്തിയിരുന്നു. പക്ഷേ ലഹരി വസ്തുക്കൾ കണ്ടുപിടിച്ചില്ല. ചെക്കിംഗിനിടെ പാർസലിൽ എന്താണെന്ന് ചോദിച്ചാൽ വാട്ടർ ഹീറ്ററാണെന്ന് പറഞ്ഞാൽ മതിയെന്ന് നിർദേശമുണ്ടായിരുന്നു. എയർപോർട്ടിൽ വെച്ച് പിടിക്കപ്പെടില്ലെന്ന് നൂറു ശതമാനം ഉറപ്പ് നൽകിയിരുന്നു'വെന്ന് യുവാവ് റിപ്പോർട്ടറിനോട് പറഞ്ഞു.
Content Highlights: REPORTER BREAKING: Hydro ganja reaches Kerala from Thailand