
കോഴിക്കോട് : ഗവ. ലോ കോളേജ് വിദ്യാര്‍ത്ഥിനിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒളിവിൽ പോയ യുവാവ് പൊലീസ് കസ്റ്റഡിയിൽ. കോവൂർ സ്വദേശിയെ ചേവായൂർ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. യുവതിയുടെ മരണത്തിൽ യുവാവിന് പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം. യുവതിയുടെ മരണത്തിന് പിന്നാലെ ഇയാൾ ഒളിവിലായിരുന്നു.
തൃശ്ശൂര്‍ പാവറട്ടി കൈതക്കല്‍ വീട്ടില്‍ മൗസ മെഹ്‌രിസിനെ(21)യാണ് ഫെബ്രുവരി 21 ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൗസയുടെ ബന്ധുക്കളുടെ പരാതിയിലാണ് ആരോപണ വിധേയനായ കോഴിക്കോട് കോവൂര്‍ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച യുവാവ് ഗൂഡല്ലൂരില്‍ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ചേവായൂര്‍ പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. ഒരു പച്ചക്കാറില്‍ യുവാവ് നഗരത്തിലുണ്ടെന്നായിരുന്നു രഹസ്യ വിവരം ലഭിച്ചത്. വയനാട്ടിലും പൊലീസ് അന്വേഷണം നടത്തിയിരുന്നു.
യുവാവിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. മൗസയുടെ ഫോണ്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു വെള്ളിമാടുകുന്ന് ഇരിങ്ങാടന്‍പള്ളി റോഡിന് സമീപത്തുള്ള ജനതാറോഡിലെ റെന്റ് ഹൗസിന്റെ തൊട്ടടുത്തുള്ള മുറിയിലാണ് മൃതദേഹം കണ്ടത്.
തലശ്ശേരി സ്വദേശിയായ സുഹൃത്ത് തിങ്കളാഴ്ച താമസസ്ഥലത്തെത്തി മൗസയെ അന്വേഷിച്ചിരുന്നു. കിടപ്പുമുറിയുടെ ഉള്ളില്‍ നിന്ന് കുറ്റിയിട്ടിരുന്നു. മുറി തള്ളിത്തുറന്ന് നോക്കിയപ്പോള്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ മൗസയെ കണ്ടെത്തുകയായിരുന്നു, പാവറട്ടി സ്വദേശി കൈതക്കല്‍ വീട്ടില്‍ റഷീദിന്റെ മകളാണ് മൗസ. ചേവായൂര്‍ പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തിട്ടുണ്ട്.
content highlights : Law college student's death; absconding friend in police custody