താനൂരിൽ നിന്ന് നാടുവിട്ട് പോയ പെൺകുട്ടികൾ തിരിച്ചെത്തി; കൗൺസിലിംഗിന് ശേഷം വീട്ടുകാരോടൊപ്പം അയക്കും

കുട്ടികളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തും

dot image

മലപ്പുറം: താനൂരില്‍ നിന്ന് നാടുവിട്ട് പോയ പെണ്‍കുട്ടികള്‍ നാട്ടില്‍ തിരിച്ചെത്തി. പൊലീസ് സംഘത്തോടെപ്പം തിരൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് കുട്ടികളെത്തിയത്. ഗരിബ് എക്‌സ്പ്രസില്‍ 12മണിക്കാണ് റെയില്‍വേ സ്റ്റേഷനിലെത്തിയത്. കുട്ടികളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തും. കൗണ്‍സിലിംഗിന് ശേഷം ഇരുവരെയും വീട്ടുകാര്‍ക്ക് വിട്ട് നല്‍കും. സിഡബ്ല്യുസിക്ക് മുമ്പാകെയും കുട്ടികളെ ഹാജരാക്കും.

അതേസമയം കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നാടുവിടാന്‍ സഹായിച്ച റഹിം അസ്ലമിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും. നിലവില്‍ റഹീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുംബൈയില്‍ നിന്ന് മടങ്ങിയ റഹിം അസ്ലത്തെ തിരൂരില്‍ നിന്നാണ് താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ബുധനാഴ്ച ഉച്ചയോടെ പരീക്ഷയ്‌ക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ വിദ്യാര്‍ത്ഥിനികളാണ് നാടുവിട്ടത്. പിന്നാലെ രണ്ട് കുട്ടികളുടെയും കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടികള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതടക്കമുള്ള സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രണ്ട് മണിയോടെ വിദ്യാര്‍ത്ഥിനികള്‍ കോഴിക്കോട് എത്തി. ഇതിന് പിന്നാലെ ഇവരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായി.

ഇതിനിടെ പെണ്‍കുട്ടികള്‍ മുംബൈയിലെ സലൂണില്‍ എത്തി മുടിവെട്ടിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഹെയര്‍ ട്രീറ്റ്‌മെന്റിനായി പതിനായിരം രൂപയാണ് പെണ്‍കുട്ടികള്‍ സലൂണില്‍ ചെലവഴിച്ചത്. ഈ വിവരങ്ങള്‍ കുട്ടികളെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായി.

Content Highlights: Thanoor girls arrives at Tirur

dot image
To advertise here,contact us
dot image