
കൊല്ലം : മൂന്നാം ടേമിലേക്കുള്ള യാത്രയിൽ പാർട്ടിയിലെ തെറ്റായ പ്രവണതകളെ തിരുത്തിയെന്ന് സിപിഐഎം സംസ്ഥാനസമ്മേളനത്തിന്റെ സമാപനച്ചടങ്ങിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പോരാട്ട വീര്യത്തോടെ ഇനിയും പാർട്ടിയെ മുന്നോട്ട് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം പ്രതിപക്ഷത്തെയും രൂക്ഷമായ ഭാഷയിൽ എം വി ഗോവിന്ദൻ വിമർശിച്ചു. ബിജെപിയെ നേരിടാനുള്ള കരുത്ത് കോൺഗ്രസിനില്ലെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായി പ്രതിപക്ഷം അപഹാസ്യ പ്രചാരണം നടത്തുന്നു എന്നും എം വി ഗോവിന്ദൻ തുറന്നടിച്ചു.
എസ്ഡിപിഐയുടെ ആശയ തടവറയിലാണ് കോൺഗ്രസ്. ഒരു പ്രതിപക്ഷം ഇങ്ങനെ ഉണ്ടാകില്ലെന്നും ഒരു വികസനവും നടത്താൻ അനുവദിക്കാത്ത സമീപനമാണ് കേരളത്തിലെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.ഖനനത്തിന് എതിരെ യോജിച്ച പോരാട്ടത്തിന് പ്രതിപക്ഷം തയ്യാറായില്ല. ട്രഷറി പൂട്ടിക്കാനായിരുന്നു പ്രതിപക്ഷ ലക്ഷ്യം. എന്താണോ പറയുന്നത് അത് നടപ്പിലാക്കാൻ കെൽപ്പുള്ളതാണ് ഈ സർക്കാർ. സംസ്ഥാനത്തെ മുന്നോട്ട് നയിക്കാൻ മൂലധനം വേണം. അത് കേന്ദ്രസർക്കാർ തടയുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലീംലീഗിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ജമാഅത്ത് ഇസ്ലാമിയുടെ തടവറയിലാണ് മുസ്ലിം ലീഗ്. ദൂരവ്യാപക ഫലം ഉണ്ടായാലും ഒന്നിച്ച് ചേർന്നാൽ എന്താണെന്ന് ചിന്തിക്കുകയാണ് ലീഗ് എന്നും ഗോവിന്ദൻ തുറന്നടിച്ചു. ഇന്ത്യ സഖ്യത്തെ തകർക്കുന്നത് കോൺഗ്രസ് എന്നും എം വി ഗോവിന്ദൻ തുറന്നടിച്ചു. പാർട്ടിയുടെ മുൻ ജനറൽ സെക്രട്ടറിയായ സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള ആളുകളുടെ പ്രവർത്തന ഫലമായാണ് ഇന്ത്യ സഖ്യം രൂപപ്പെട്ടത്. അതിനാലാണ് അദ്ദേഹം അന്തരിച്ച വേളയിൽ സീതാറാം യെച്ചൂരി ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യ സഖ്യം രൂപപ്പെടില്ലായിരുന്നു എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞത്.
ഇന്ത്യ കൂട്ടായ്‌മയുടെ പ്രവർത്തനങ്ങളുടെ ഫലമായി എൻഡിഎ ചെറിയ ഭൂരിപക്ഷത്തിലാണ് അധികാരത്തിലെത്തിയത്. എന്നാൽ പിന്നീട് കോൺഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായത് ഇന്ത്യ സഖ്യത്തെ തകർക്കുന്ന നിലപാടാണ് എന്നും എം വി ഗോവിന്ദൻ പറഞ്ഞു. മനുസ്മൃതിയിൽ അധിഷ്ടിതമായ ഭരണഘടനയാണ് ബിജെപിയുടെ ഉന്നം എന്നും എം വി ഗോവിന്ദൻ പരിഹസിച്ചു.
content highlights : 'Congress in SDPI's prison'; Congress is destroying the India alliance, says MV Govindan