
കാസര്‍കോട്: കാസര്‍കോട് പൈവളിഗയില്‍ നിന്ന് കണ്ടെത്തിയ പെണ്‍കുട്ടിയുടെയും യുവാവിന്റെയും മൃതദേഹങ്ങൾക്ക് ഒന്നരയാഴ്ചത്തെ പഴക്കം. അഴുകിയ നിലയിലായിരുന്നു രണ്ട് മൃതദേഹങ്ങളും കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം ഇരുവരുടെയും മൊബൈല്‍ ഫോണുകളും ഒരു കത്തിയും കിറ്റ്കാറ്റ് കവറും കണ്ടെത്തിയിട്ടുണ്ട്.
ഇന്ന് രാവിലെ 11.15 ഓടെയാണ് പൈവളിഗയില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് 200 മീറ്റര്‍ മാത്രം അകലെയുള്ള വനപ്രദേശത്ത് നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. 26 ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു പെണ്‍കുട്ടിയേയും സമീപവാസി കൂടിയായ 42കാരനേയും കാണാതായത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു പെണ്‍കുട്ടി. ഓട്ടാ ഡ്രൈവറായിരുന്നു യുവാവ്. ഇരുവരും തമ്മില്‍ നേരത്തേ പരിചയമുണ്ട്.
ഇക്കഴിഞ്ഞ ഫെബ്രുവരി പന്ത്രണ്ടിനായിരുന്നു പെണ്‍കുട്ടിയെ കാണാതാകുന്നത്. തങ്ങള്‍ ഉറക്കമുണര്‍ന്നപ്പോള്‍ മകള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് പിതാവ് പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഫെബ്രുവരി പന്ത്രണ്ടിന് പുലര്‍ച്ചെ മൂന്നരയോടെ പെണ്‍കുട്ടിയെ കാണാതായി എന്ന് വ്യക്തമായി. മൊബൈല്‍ ഫോണ്‍ മാത്രമായിരുന്നു പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്നതെന്നും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രദേശത്ത് ഓട്ടോറിക്ഷ ഓടിച്ചിരുന്ന യുവാവിനെ ഇതേ ദിവസം തന്നെ കാണാതായി എന്നകാര്യവും കണ്ടെത്തുന്നത്. പെണ്‍കുട്ടിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പൈവളിഗയ്ക്ക് സമീപം വനത്തിനുള്ളില്‍ കണ്ടതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച പരിശോധന നടത്തിയിരുന്നെങ്കിലും യാതൊരു തുമ്പും ലഭിച്ചിരുന്നില്ല. പെണ്‍കുട്ടിയുടെ കുടുംബം കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തതോടെയാണ് അന്വേഷണം ഊര്‍ജിതമായത്.
Content Highlights- Police found knife, mobile phones and kitkat cover near deadbodies of girl and man in kasaragod