'ഷൈനിക്ക് ഒരു ജോലി നൽകാൻ കഴിയുമായിരുന്നു; ക്നാനായ സഭയ്ക്ക് സംഭവിച്ചത് ​ഗുരുതര വീഴ്ച'; പ്രതിഷേധിച്ച് ഇടവകക്കാർ

സഭാ നേതൃത്വം ഒരു രീതിയിലും ഇടപെട്ടില്ല. കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നും പ്രതിഷേധക്കാർ

dot image

കോട്ടയം: ഏറ്റുമാനൂരില്‍ അമ്മയും മക്കളും ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് കോട്ടയം മള്ളൂശ്ശേരി സെന്റ് തോമസ് ക്നാനായ പള്ളി ഇടവകക്കാർ. ഗുരുതര വീഴ്ചയാണ് ക്നാനായ സഭയുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഷൈനിക്കൊരു ജോലി നൽകാൻ സഭയ്ക്ക് കഴിയുമായിരുന്നു. സഭാ നേതൃത്വം ഒരു രീതിയിലും ഇടപെട്ടില്ല. കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നും പ്രതിഷേധക്കാർ പറഞ്ഞു.

മരിച്ച ഷൈനിയും മക്കളായ അലീനയും ഇവാനയും തൊടുപുഴ ചുങ്കം ക്നാനായ പള്ളിയിലെ അംഗങ്ങളാണ്. ഷൈനിയുടെയും മക്കളുടെയും ദാരുണാന്ത്യത്തിന് ഇടയാക്കിയ സംഭവത്തിൽ മള്ളുശ്ശേരി സെന്റ്. തോമസ് ക്നാനായപ്പള്ളി ഇടവക സമൂഹം പള്ളിയിൽ അനുശോചന യോഗം ചേർന്ന ശേഷമാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.

ഷൈനിയുടെ മൊബൈല്‍ ഫോണ്‍ ഏറ്റുമാനൂരിലെ വീട്ടില്‍ നിന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. ഷൈനി മരിച്ചതിന്റെ തലേ ദിവസം ഫോണ്‍ വിളിച്ചെന്നായിരുന്നു ഭര്‍ത്താവ് നോബിയുടെ മൊഴി. മദ്യലഹരിയിൽ നോബി ഷൈനിയോട് നടത്തിയ ഫോൺ സംഭാഷണമാണ് ജീവനൊടുക്കുന്നതിന് കാരണം എന്നതാണ് പൊലീസിന്റെ നിഗമനം. ഷൈനിയുടെ മൊബൈൽ ഫോൺ ഡിജിറ്റൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഫെബ്രുവരി 28നാണ് ഷൈനിയെയും മക്കളായ അലീന, ഇവാന എന്നിവരെയും ഏറ്റുമാനൂര്‍ പാറോലിക്കല്‍ റെയില്‍വെ ഗേറ്റിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ ട്രാക്കിനടുത്തെത്തിയ നാട്ടുകാരാണ് ചിന്നിച്ചിതറിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പള്ളിയില്‍ പോകാന്‍ എന്നുപറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഷൈനി റെയില്‍വേ ട്രാക്കിലെത്തി മക്കളുമായി ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പിന്നീട് കണ്ടെത്തി.

ബിഎസ്‌സി നഴ്‌സ് ബിരുദധാരിയായിരുന്നു ഷൈനി. ജോലിക്ക് പോകാന്‍ ഷൈനി ഏറെ ആഗ്രഹിച്ചിരുന്നുവെങ്കിലും ഭര്‍ത്താവ് നോബി പിന്തുണച്ചിരുന്നില്ല. ഇതിന്റെ പേരില്‍ നോബി ഷൈനിയെ ഉപദ്രവിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മക്കളുമായി ഷൈനി സ്വന്തം വീട്ടിലെത്തിയത്. വിവാഹമാേചനത്തിന് നോബി സമ്മതിക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന ഷൈനിയുടെ ഒരു ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. നോബിയുടെ മാനസിക പീഡനം സഹിക്കവയ്യാതെ ഷൈനി മക്കളുമായി ആത്മഹത്യ ചെയ്തു എന്നും പൊലീസ് കണ്ടെത്തി. സംഭവത്തില്‍ നോബിയെ ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റവും ചുമത്തിയിരുന്നു.

Content Highlights: Protest over Shiny Death who Kill Herself with Saughters in ettumanoor

dot image
To advertise here,contact us
dot image