
തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിൻ്റെ ഭാഗമായി നിർമ്മിക്കുന്ന ടൗൺഷിപ്പിൻ്റെ നിർമ്മാണം ഈ മാസം ആരംഭിക്കും. ടൗൺഷിപ്പിന് മാർച്ച് 27ന് മുഖ്യമന്ത്രി തറക്കല്ലിടും. റവന്യു മന്ത്രി കെ രാജനാണ് ഇത് സംബന്ധിച്ച വിവരങ്ങൾ നിയമസഭയെ അറിയിച്ചത്. നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കുമെന്നും മന്ത്രി കെ രാജൻ അറിയിച്ചു. ദുരന്തം നടന്ന് എട്ട് മാസമായിട്ടും തറക്കല്ല് പോലും ഇട്ടില്ലെന്ന് പ്രതിപക്ഷം നിയമസഭയിൽ സർക്കാരിനെ കുറ്റപ്പെടുത്തി.
കേന്ദ്രം കേരളത്തോട് കാണിക്കുന്നത് ക്രൂരമായ സമീപനമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു. നമ്മൾ ഇന്ത്യക്ക് അകത്ത് ഉള്ളവരല്ലെന്ന തരത്തിലാണ് ഇടപെടലെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. ഒരു പഞ്ചായത്തിലെ മൂന്ന് വാർഡ് മാത്രം ഉൾപ്പെട്ടിട്ട് ഇതുവരെ പട്ടിക തയ്യാറാക്കിയില്ലെന്നും പിന്നെങ്ങനെ പറയാതിരിക്കുമെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് കെഎസ്ഇബി, വാട്ടർ അതോറിറ്റി ബിൽ ഇപ്പോഴും ദുരിത ബാധിതർക്ക് വരുന്നുണ്ടെന്നും ചൂണ്ടിക്കാണിച്ചു.
പുനരധിവാസത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടി കൽപ്പറ്റ എംഎൽഎ ടി സിദ്ധീഖ് നൽകിയ അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിയിലായിരുന്നു കെ രാജൻ തറക്കല്ലിടുന്ന തീയതി പ്രഖ്യാപിച്ചത്.
Content Highlights: Mundakai-Churalmala rehabilitation Chief Minister to lay foundation stone for township on March 27