
തിരുവനന്തപുരം : കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പ്രതികരിച്ച് ഭാര്യ മഞ്ജുഷ. നവീൻ ബാബുവിന് എതിരെയുള്ളത് വെറും ആരോപണം മാത്രമായിരുന്നു. അദ്ദേഹം കൈക്കൂലി വാങ്ങിയിട്ടില്ല എന്ന് എല്ലാ ജനങ്ങൾക്കും അറിയാം. പെട്രോൾ പമ്പിന്റെ അനുമതിക്കായി ഒരു കാലതാമസവും നവീൻ ബാബു വരുത്തിയിട്ടില്ല. മറ്റ് വകുപ്പുകളിൽ നിന്ന് പേപ്പർ കിട്ടാനുള്ള കാലതാമസം മാത്രമാണ് ഉണ്ടായതെന്നും ഭാര്യ മഞ്ജുഷ പറഞ്ഞു.
അതേ സമയം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിൻ്റെ പൂർണ രൂപം റിപ്പോർട്ടറിന് ലഭിച്ചു. ലാൻ്റ് റവന്യൂ ജോയിൻ്റ് കമ്മീഷണറുടെ 536 പേജുകളുള്ള അന്വേഷണ റിപ്പോർട്ട് റിപ്പോർട്ടർ പുറത്തുവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് പിപി ദിവ്യ നൽകിയ മൊഴിയും റിപ്പോർട്ടറിന് ലഭിച്ചു. നവീൻ ബാബുവിൻ്റെ മരണത്തിൽ ദുഖമുണ്ടെന്ന് ദിവ്യ മൊഴി നൽകി. നവീൻ ബാബുവിനെ പ്രസംഗത്തിന് ശേഷം നിരവധി പേർ ബന്ധപ്പെട്ടെന്നും മൊഴിയിൽ പറയുന്നുണ്ട്. നേരിട്ടും ഫോണിലും നവീനിനെ പലരും ബന്ധപ്പെട്ടു. പരിപാടിയിൽ പങ്കെടുക്കുന്നുണ്ടോ എന്ന് കലക്ടർ ചോദിച്ചു. പങ്കെടുക്കാമെന്ന് സമ്മതിച്ചെന്നും പിപി ദിവ്യ മൊഴി നൽകി. യോഗത്തിനെത്തിയത് കലക്ടർ ക്ഷണിച്ചിട്ടെന്നും പിപി ദിവ്യ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ താൻ ക്ഷണിച്ചില്ലെന്നാണ് കളക്ടറുടെ മൊഴി.
തൻ്റെ പ്രസംഗം സദുദ്ദേശത്തോടെയായിരുന്നു. ദുഷ്ടലാക്ക് ഉണ്ടായിരുന്നില്ല. അഴിമതി രഹിത സർക്കാരിന് വേണ്ടിയായിരുന്നു പ്രസംഗം. മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താനായിരുന്നു പ്രസംഗമെന്നും ദിവ്യ മൊഴി നൽകി.തൻ്റെ പ്രസ്താവന പിന്നീട് എഡിഎം തിരുത്തിയില്ല എന്നും ദിവ്യയുടെ മൊഴി. ഫയലുകൾ നീട്ടിക്കൊണ്ട് പോകരുതെന്ന നിലപാടാണ് തനിക്കുള്ളത്. തൻ്റെ സംഘടനാ പാടവവും മൊഴിയിൽ ദിവ്യ വിശദീകരിക്കുന്നുണ്ട്. കണ്ണൂർ ജില്ലാ പഞ്ചായത്താക്കിയെന്നും മൊഴി. ഫയലിൽ ഒരു ജീവിതമുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസംഗവും മൊഴിയിലുണ്ട്.
content highlights : 'People know that Naveen Babu did not take bribe'; Wife Manjusha responds