'കഴക പ്രവർത്തിയിൽ നിന്നൊഴിവാക്കണം, നിലവിലെ ഓഫീസ് ജോലി തുടരാൻ അനുവദിക്കണം'; അപേക്ഷ നൽകി ബാലു

അഡ്മിനിസ്ട്രേറ്റർ മുഖേന മാനേജിങ് കമ്മിറ്റിക്കാണ് അപേക്ഷ നൽകിയത്

dot image

തൃശൂർ: കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക പ്രവർത്തിയിൽ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബാലു അപേക്ഷ നൽകി. അഡ്മിനിസ്ട്രേറ്റർ മുഖേന മാനേജിങ് കമ്മിറ്റിക്കാണ് അപേക്ഷ നൽകിയത്. നിലവിലെ ഓഫീസ് ജോലി തുടരാൻ അനുവദിക്കണമെന്നും താൽക്കാലിക സംവിധാനം തുടരണമെന്നുമാണ് അപേക്ഷയിലുള്ളതെന്നും ബാലു റിപ്പോർട്ടിനോട് പറഞ്ഞു.

എന്നാൽ ബാലുവിന്റെ കത്ത് ലഭിച്ചിട്ടില്ലെന്ന് ദേവസ്വം ചെയർമാൻ സി കെ ഗോപി പറഞ്ഞു. കത്ത് ലഭിച്ചാൽ മാനേജിങ് കമ്മിറ്റി ചർച്ച ചെയ്യുമെന്നും കമ്മിറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിനും സർക്കാരിനും കത്ത് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടൽമാണിക്യ ദേവസ്വത്തിന് തസ്തികമാറ്റാൻ അധികാരമില്ലെന്നും ദേവസ്വം ചെയർമാൻ കൂട്ടിച്ചേർത്തു.

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴക ജോലികൾക്കായി ആളെ നിയമിക്കുന്നതിന് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് പരീക്ഷ നടത്തിയിരുന്നു. ഇത് വിജയിച്ചാണ് തിരുവനന്തപുരം ആര്യനാട് സ്വദേശി ബാലു ജോലിയിൽ പ്രവേശിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി 21ന് ഇദ്ദേഹം ചുമതലയേറ്റു. ഇതിന് പിന്നാലെയാണ് വിവാദം ഉയർന്നത്. ബാലു ഈഴവ സമുദായ അംഗമായതിനാൽ കഴക ജോലികളിൽ നിന്ന് മാറ്റി നിർത്തണമെന്ന് ആവശ്യപ്പെട്ട് തന്ത്രിമാരും വാര്യർ സമാജവും രംഗത്തെത്തുകയായിരുന്നു.

ഇതോടെ ഇനി കഴകം തസ്തികയിലേക്ക് ഇല്ലെന്നും താൻ കാരണം ക്ഷേത്രത്തിൽ ഒരു പ്രശ്നം വേണ്ടെന്നുമായിരുന്നു ബാലുവിന്റെ പ്രതികരണം. 'ആ തസ്കികയിലേക്ക് ഇനിയില്ല. ഇത് എൻ്റെ മാത്രം തീരുമാനം അല്ല, കുടുംബവും ചേർന്ന് എടുത്ത തീരുമാനമാണ്. തന്ത്രിമാർ എന്നെ ബഹിഷ്കരിച്ചത് ഞാനറിഞ്ഞിരുന്നില്ല. വർക്കിങ് അറേഞ്ച്മെൻ്റ് വന്നപ്പോഴാണ് ശ്രദ്ധിക്കുന്നത്. മുൻപ് ജോലി ചെയ്തിരുന്ന തിരുവിതാംകൂർ ദേവസ്വം തികച്ചും വ്യത്യസ്തമായിരുന്നു. അവിടുത്തെ അവസ്ഥയല്ല ഇവിടെയുള്ള'തെന്നും ബാലു പറഞ്ഞിരുന്നു.

Content Highlights: Caste discrimination issue updation at Kerala’s Koodalmanikyam temple

dot image
To advertise here,contact us
dot image