ഭൂമികയ്യേറ്റ വിഷയത്തിൽ സിപിഐഎമ്മിന് വിമർശനം; കയ്യേറ്റങ്ങളുടെ കാര്യത്തിൽ സിപിഐക്ക് ഒരേ നിലപാടെന്ന് കെകെ ശിവരാമൻ

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കെ കെ ശിവരാമൻ്റെ വിമർശനം

dot image

ഇടുക്കി: ചൊക്രമുടിയിലെ കയ്യേറ്റ വിഷയം ഉൾപ്പെടെയുള്ള ഭൂമികയ്യേറ്റ വിഷയത്തിൽ സിപിഐഎമ്മിനെ പരോക്ഷമായി വിമർശിച്ച് സിപിഐ നേതാവ് കെ കെ ശിവരാമൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കെ കെ ശിവരാമൻ്റെ വിമർശനം.

'ചൊക്രമുടിയിലെ 13.7 ഏക്കർ ഭൂമി ഉൾപ്പെടുന്ന 4 പട്ടയങ്ങൾ റദ്ദാക്കി കൊണ്ടുള്ള സർക്കാർ ഉത്തരവ് കയ്യേറ്റ മാഫിയക്കെതിരെ ഉള്ള ധീരമായ നടപടിയാണ്. ഈ കയ്യേറ്റത്തിൻ്റെ പേരിൽ സിപിഐയുടെ നെഞ്ചത്ത് കയറി പൊങ്കാലയിട്ട രാഷ്ട്രീയ നപുംസകങ്ങളുടെ കരുണത്തേറ്റ അടിയുമാണിതെന്ന് കെ കെ ശിവരാമൻ വിമർശിച്ചു.

സർക്കാർ നടപടികൾക്ക് തുരങ്കം വെക്കാൻ ചിലർ ശ്രമം ആരംഭിച്ചുവെന്നും കെ കെ ശിവരാമൻ കുറ്റപ്പെടുത്തി. 'സർക്കാർ നടപടികൾക്ക് തുരങ്കം വയ്ക്കാനുള്ള ശ്രമങ്ങൾ ചിലർ ആരംഭിച്ചിട്ടുണ്ട്. കയ്യേറ്റമൊഴിപ്പിക്കൽ എന്ന പേരിൽ സാധാരണക്കാരെ ദ്രോഹിക്കരുതെന്നും, അവരെ തൊടാൻ അനുവദിക്കില്ല എന്നുമാണ് സാധുജന പ്രേമികൾ പറയുന്നത്. കയ്യേറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമ്പോൾ സാധാരണക്കാരുടെ പേര് പറഞ്ഞ് വമ്പന്മാരെ സംരക്ഷിക്കാൻ ആരും ശ്രമിച്ചാലും അത് വിജയിക്കില്ല' എന്നും കെ കെ ശിവരാമൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

കയ്യേറ്റ മാഫിയായെ തിരിച്ചറിയുന്ന സർക്കാർ ആണ് കേരളത്തിൽ. സാധാരണക്കാർക്ക് സർക്കാർ സംരക്ഷണം നൽകുമെന്നും കെ കെ ശിവരാമൻ വ്യക്തമാക്കി.

കെ കെ ശിവരാമൻ്റെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം

ചൊക്രമുടിയിലെ 13.7 ഏക്കർ ഭൂമി ഉൾപ്പെടുന്ന 4 പട്ടയങ്ങൾ റദ്ദാക്കി കൊണ്ടുള്ള സർക്കാർ ഉത്തരവ് കയ്യേറ്റ മാഫിയക്കെതിരെ ഉള്ള ധീരമായ നടപടിയാണ്. ഈ കയ്യേറ്റത്തിന്റെ പേരിൽ സിപിഐയുടെ നെഞ്ചത്ത് കയറി പൊങ്കാലയിട്ട രാഷ്ട്രീയ നപുംസകങ്ങളുടെ കരുണത്തേറ്റ അടിയുമാണിത്. സമുദ്രനിരപ്പിൽ നിന്നും 7000 അടി ഉയരത്തിലുള്ള അപൂർവ്വ ജൈവവൈവിധ്യങ്ങളുടെ കലവറയാണ് ചൊക്രമുടി മലനിരകൾ . വരയാടുകൾ മേഞ്ഞു നടക്കുന്ന, കാട്ടാനകൾ വിരുന്നു വരുന്ന, അപൂർവ്വ ഇനം ഔഷധഗുണങ്ങളുള്ള സസ്യജാലങ്ങളുള്ള , ചൊക്രമുടി ഇടുക്കിയുടെ ഐശ്വര്യമാണ്. ഈ മലനിരകളിലേക്കാണ് കയ്യേറ്റക്കാരുടെ കഴുകൻ കണ്ണുകൾ പതിഞ്ഞത്. പിന്നെ നടന്നത് അതിവിദഗ്ധമായ ഗൂഢാലോചനയാണ്. അതിനു നേതൃത്വം നൽകിയതാവട്ടെ ഇടുക്കിയിലെ ഒരു ഉയർന്ന റവന്യൂ ഉദ്യോഗസ്ഥനും. 1965ലും 69ലും 70ലും ലഭിച്ച പട്ടയ ഭൂമിയുടെ അതിരുകൾ നിർണയിച്ചു നൽകണമെന്ന് കാണിച് ബന്ധപ്പെട്ടവർക്ക് അപേക്ഷ നൽകുന്നു. അപേക്ഷ കളക്ടറേറ്റിൽ എത്തിയ ഉടൻ തന്നെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ "അടിയൻ രക്ഷിപ്പോം" വേഷം കെട്ടി അരങ്ങത്ത് വരുന്നു. ഒരു നൂറ്റാണ്ടിടയിൽ മനുഷ്യ പാദസ്പർശം ഏൽക്കാത്ത ഭൂമിയിൽ കയ്യേറ്റക്കാരൻ ചൂണ്ടിക്കാണിച്ച സ്ഥലം അളന്നു തിരിച്ച് പ്ലാനും, സ്കെച്ചും, തയ്യാറാക്കി നൽകുന്നു കാരുണ്യവാരിധിയായ ഈ ഉദ്യോഗസ്ഥന്റെ സഹായത്തോടെ. നമ്മുടെ ജില്ലയിലെ കയ്യേറ്റ ചരിത്രത്തിൽ ഏറ്റവും നവീനമായ ഒരു അധ്യായമാണ് ഇവിടെ തുറന്നത്. കോൺഗ്രസ് ബിജെപി അടക്കമുള്ള രാഷ്ട്രീയപാർട്ടികളിലെ ഉന്നത നേതാക്കന്മാർ. ചൊക്രമുടി സന്ദർശിച്ച് ഇതിന്റെ പിന്നിൽ സിപിഐ ആണെന്ന് ആരോപിച്ചു. ഈ നേതാക്കന്മാരിൽ പലരുടെയും കൂടെ കയ്യേറ്റക്കാർ ഉണ്ടായിരുന്നു. എക്കാലത്തും കയ്യേറ്റത്തിനെതിരെ ഉറച്ച നിലപാട് സ്വീകരിച്ചിട്ടുള്ള സിപിഐ ചൊക്രമുടി വിഷയത്തിലും ഉറച്ച നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. പട്ടയം റദ്ധാക്കണമെന്നും,ഭൂമി തിരിച്ചു പിടിക്കണമെന്നും, കയ്യേറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു. അന്വേഷണത്തിനൊടുവിൽ വസ്തുതകൾ ബോധ്യപ്പെട്ട് സർക്കാർ ഉത്തരവിറക്കി. എല്ലാ കയ്യേറ്റങ്ങളുടെ കാര്യത്തിലും സിപിഐക്ക് ഒരേ നിലപാടാണ്. പരുന്തുംപാറ കയ്യേറ്റത്തിന്റെ കാര്യത്തിലും ഇതേ നിലപാടാണ് പാർട്ടിക്കുള്ളത്. സർക്കാർ നടപടികൾ സ്വീകരിച്ചു വരുന്നു. എന്നാൽ സർക്കാർ നടപടികൾക്ക് തുരങ്കം വയ്ക്കാനുള്ള ശ്രമങ്ങൾ ചിലർ ആരംഭിച്ചിട്ടുണ്ട്. കയ്യേറ്റമൊഴിപ്പിക്കൽ എന്ന പേരിൽ സാധാരണക്കാരെ ദ്രോഹിക്കരുതെന്നും, അവരെ തൊടാൻ അനുവദിക്കില്ല എന്നുമാണ് സാധുജന പ്രേമികൾ പറയുന്നത്. കയ്യേറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമ്പോൾ സാധാരണക്കാരുടെ പേര് പറഞ്ഞ് വമ്പന്മാരെ സംരക്ഷിക്കാൻ ആരും ശ്രമിച്ചാലും അത് വിജയിക്കില്ല. കൈവശക്കാരായ സാധാരണക്കാരെയും , കയ്യേറ്റ മാഫിയയെയും തിരിച്ചറിയാവുന്ന ഒരു സർക്കാരാണ് കേരളത്തിൽ ഇരിക്കുന്നത്. അതുകൊണ്ടുതന്നെ കയ്യറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുകയും, സാധാരണക്കാർക്ക് സംരക്ഷണം കൊടുക്കുകയും ചെയ്യും ഈ ഗവൺമെന്റ്.

Content Highlights: KK Sivaraman criticized CPIM on land encroachment issue

dot image
To advertise here,contact us
dot image