
മലപ്പുറം: വിൽപനയ്ക്ക് കൊണ്ടുപോവുകയായിരുന്ന 117 പവൻ സ്വർണം കവർന്ന കേസിൽ ഒടുവിൽ ട്വിസ്റ്റ്. അന്വേഷണത്തിനൊടുവിൽ വാദി തന്നെയാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തി. മലപ്പുറം കാട്ടുങ്ങലിലെ സ്വർണക്കവർച്ചയ്ക്ക് പരാതിക്കാരനായ ജ്വല്ലറി ജീവനക്കാരൻ ശിവേഷ് തന്നെയാണ് പദ്ധതിയിട്ടതെന്ന് പൊലീസ് വ്യക്തമാക്കി.
ശിവേഷിന്റെ സഹോദരൻ ബെൻസിലും സുഹൃത്ത് ഷിജുവും ചേർന്നാണ് സ്വർണം തട്ടിയെടുത്തത്. ശിവേഷ് പോക്സോ കേസടക്കം നാല് ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് മലപ്പുറം എസ്പി ആർ വിശ്വനാഥ് പറഞ്ഞു. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വിൽപനയ്ക്ക് കൊണ്ടുപോകുകയായിരുന്ന 117 പവൻ സ്വർണ്ണം ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിക്കൊണ്ടുപോയെന്നായിരുന്നു ശിവേഷ് നൽകിയ പരാതി. എന്നാൽ പരാതിയിന്മേൽ മൊഴിയെടുത്ത പൊലീസിന് വൈരുദ്ധ്യങ്ങളുണ്ടെന്ന് മനസിലായി. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് ഇയാൾ പോക്സോ കേസ് ഉൾപ്പെടെ നാല് കേസുകളിൽ പ്രതിയാണെന്ന് മനസ്സിലായത്. കൂടുതൽ ചോദ്യം ചെയ്തതോടെ തട്ടിപ്പ് നാടകം പൊളിഞ്ഞു.
കവർച്ചാ നാടകം ആസൂത്രണം ചെയ്ത് സ്വർണം തട്ടിയെടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ജ്വല്ലറിയിൽ കഴിഞ്ഞ മൂന്ന് മാസക്കാലമായി ശിവേഷ് ജോലി ചെയ്തു വരികയാണ്. ഇയാളുടെ ആസൂത്രണത്തിലായിരുന്നു കവർച്ചയെന്നും പൊലീസ് വ്യക്തമാക്കി.
Content Highlights: man arrested for 117 pound gold theft case