
മലപ്പുറം: എല്‍ഡിഎഫ് ഭരിച്ചിരുന്ന ചുങ്കത്തറ പഞ്ചായത്ത് ഭരണം യുഡിഎഫിന്. കോണ്‍ഗ്രസിന്റെ വത്സമ്മ സെബാസ്റ്റ്യനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. സിപിഐഎം പ്രസിഡന്റിനെ നേരത്തെ യുഡിഎഫ് അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയിരുന്നു. എല്‍ഡിഎഫ് 10, യുഡിഎഫ് 10 എന്നിങ്ങനെയായിരുന്നു കക്ഷിനില. യുഡിഎഫ് ആയിരുന്നു അധികാരത്തിലുണ്ടായിരുന്നത്. പിന്നീട് യുഡിഎഫിലെ ഒരു അംഗം പി വി അന്‍വറിൻ്റെ സ്വാധീനത്തില്‍ എല്‍ഡിഎഫിലേക്ക് കൂറുമാറുകയും യുഡിഎഫിന് ഭരണം നഷ്ടമാവുകയുമായിരുന്നു.
പിന്നീട് യുഡിഎഫ് തൃണമൂല്‍ കോണ്‍ഗ്രസിലെത്തിയതോടെ ഒരംഗത്തെ യുഡിഎഫ് അനുകൂലമായി അന്‍വര്‍ കൂറുമാറ്റുകയായിരുന്നു. ഇതേ തുടര്‍ന്നുണ്ടായ അവിശ്വാസ പ്രമേയത്തില്‍ സിപിഐഎം സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി ജയിച്ച നുസൈബ സുധീര്‍ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. എല്‍ഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമാവുകയും വത്സമ്മ സെബാസ്റ്റ്യനെ പ്രസിഡന്റായി തിരഞ്ഞെടുക്കുകയുമായിരുന്നു. ഒമ്പതിനെതിരെ പതിനൊന്ന് വോട്ടുകള്‍ക്കായിരുന്നു പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം ചുങ്കത്തറയില്‍ പാസായത്.
അതിനിടെ നുസൈബ സുധീര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പഞ്ചായത്ത് അംഗം എന്ന ചുമതലയുമാണ് രാജിവെച്ചത്. കൂറുമാറിയതിന് പിന്നാലെ നുസൈബയുടെ ഭര്‍ത്താവിന് നേരെ സിപിഐഎം നേതാക്കള്‍ ഭീഷണി മുഴക്കിയിരുന്നു. പാര്‍ട്ടിയെ കുത്തിയാണ് പോകുന്നതെങ്കില്‍ സുധീറും കുടുംബവും ഗുരുതരമായ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടി വരുമെന്നും അതില്‍ യാതൊരു ദാക്ഷിണ്യവും ഉണ്ടാവില്ലെന്നുമായിരുന്നു ഭീഷണി. തുടര്‍ന്ന് സുധീറിന്റെ കടയും ആക്രമിച്ചു.
Content Highlights: Congress's Valsamma Sebastian take oath as Chungathara Panchayat President