
കൊല്ലം: കൊല്ലം താന്നിയില്‍ രണ്ടര വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തി ജീവനൊടുക്കിയ കുടുംബത്തിന് സാമ്പത്തിക ബാധ്യതയെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍. മരിച്ച അജീഷിന് കഴിഞ്ഞ ദിവസം കാന്‍സര്‍ സ്ഥിരീകരിച്ചിരുന്നു. അതിന്റെ സമ്മര്‍ദ്ദം കുടുംബത്തിനുണ്ടായിരുന്നുവെന്നും കമ്മീഷണര്‍ കിരണ്‍ നാരായണന്‍ പ്രതികരിച്ചു. സംഭവസ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കമ്മീഷണര്‍.
താന്നിയില്‍ ബിഎസ്എന്‍എല്‍ ഓഫീസിന് സമീപം വാടകവീട്ടില്‍ താമസിക്കുന്ന അജീഷ്, ഭാര്യ സുലു, രണ്ടര വയസ്സുള്ള കുഞ്ഞ് എന്നിവരെയായിരുന്നു മരിച്ച നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തിയത്. ഇവരെ കൂടാതെ അജീഷിൻ്റെ അമ്മയും അച്ഛനും വീട്ടിലുണ്ടായിരുന്നു. രാവിലെ വൈകിയിട്ടും ഇരുവരും എഴുന്നേല്‍ക്കാതെ വന്നതോടെ അച്ഛനും അമ്മയും അയല്‍വാസികളെ വിളിക്കുകയും വാതില്‍ തട്ടിക്കുറക്കുകയുമായിരുന്നു.
'നാട്ടുകാരുമായി നല്ല ബന്ധമാണ് കുടുംബത്തിന്. അജീഷിന് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിരുന്നു. എപ്പോഴാണ് മരണം നടന്നതെന്ന് അറിയില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമെ എന്താണെന്ന് അറിയൂ. ഗള്‍ഫിലായിരുന്ന അജീഷ് ഒരു വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. അജീഷിന്റെ അച്ഛനും അമ്മയും വീട്ടില്‍ തന്നെയുണ്ടായിരുന്നു. എഴുന്നേല്‍ക്കാന്‍ വൈകിയപ്പോഴാണ് അന്വേഷിച്ചത്. തുടര്‍ന്ന് അയല്‍വാസികളെ അറിയിക്കുകയും അവര്‍ വാതില്‍ തട്ടിക്കുറക്കുകയുമായിരുന്നു' എന്നാണ് വാർഡ് മെമ്പർ പറഞ്ഞത്.
കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഇരുവരും തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു കണ്ടെത്തിയത്. മാതാപിതാക്കളെ അതേ മുറിക്ക് സമീപം തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. ഇരവിപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)