
തിരുവനന്തപുരം: സിപിഐ നേതാവ് കെ ഇ ഇസ്മയിലിന്റെ സസ്‌പെന്‍ഷന്‍ സ്ഥിരീകരിച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കെ ഇ ഇസ്മയിൽ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്നും അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തുവെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇതില്‍ കൂടുതല്‍ ചര്‍ച്ചയില്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.
സസ്‌പെന്‍ഷന്‍ വിവരം വാര്‍ത്തകളിലൂടെയാണ് അറിഞ്ഞതെന്നായിരുന്നു കെ ഇ ഇസ്മയിലിന്റെ പ്രതികരണം. ഔദ്യോഗികമായി വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും നേതാക്കള്‍ വിളിച്ചിട്ടില്ലെന്നുമായിരുന്നു ഇസ്മയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. നോട്ടീസ് ലഭിച്ചശേഷം പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. '1955 മുതല്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നു. മരിക്കുന്നതുവരെ പാര്‍ട്ടിയില്‍ തുടരും. മാധ്യമങ്ങളില്‍ കണ്ട വിവരമേ അറിയുള്ളു. ഇപ്പോള്‍ ഒന്നും പറയുന്നില്ല. നേതാക്കള്‍ ആരും വിളിച്ചിട്ടില്ല. പക്ഷേ ഒരുപാട് സഖാക്കള്‍ വിളിക്കുന്നുണ്ട്', അദ്ദേഹം പറഞ്ഞു.
കെ ഇ ഇസ്മയിലിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ ധാരണയായിരുന്നു. പി രാജുവിന്റെ മരണത്തില്‍ പാര്‍ട്ടിയെ പ്രതിസ്ഥാനത്ത് നിര്‍ത്തിയതിലാണ് നടപടി. സംസ്ഥാന കൗണ്‍സില്‍ ശുപാര്‍ശ അംഗീകരിക്കുന്നതോടെ നടപടി പ്രാബല്യത്തില്‍ വരും.
Content Highlights: CPI Leader Binoy Viswam responds in K E Ismail suspension