
തിരുവനന്തപുരം: ആശാ സമരം ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയെ കാണാന്‍ അനുവാദം തേടിക്കൊണ്ടുള്ള കത്ത് പുറത്തുവിട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മാര്‍ച്ച് 19 ന് ഉച്ചയ്ക്ക് 12.1 ന് അയച്ച ഇമെയില്‍ സന്ദേശമാണ് വീണാ ജോര്‍ജ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. അനുമതി തേടിയുള്ള കത്തിന് ഇതുവരെയും മറുപടി ലഭിച്ചിട്ടില്ലെന്നും മറുപടി ലഭിക്കുന്നപക്ഷം ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തുമെന്നും വീണാ ജോര്‍ജ് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
ആരോഗ്യമന്ത്രിയുടെ ഡൽഹി യാത്രയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് വീണാ ജോർജിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. ആശ സമരം ചര്‍ച്ച ചെയ്യുന്നതിനായി ഡല്‍ഹിയിലേക്ക് പോയ വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാന്‍ അനുമതി കിട്ടാതെ ക്യൂബന്‍ ഉപ പ്രധാനമന്ത്രിയെ കണ്ടു മടങ്ങുകയായിരുന്നു എന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്‍കൂട്ടി അനുമതി തേടുന്നതില്‍ വീഴ്ച പറ്റിയെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് ഡിജിറ്റല്‍ തെളിവെന്ന നിലയ്ക്ക് ബുധനാഴ്ച ഉച്ചയ് 12 ന് അയച്ച ഇ മെയില്‍ വീണാ ജോര്‍ജ് പുറത്തുവിട്ടത്.
ബുധനാഴ്ച ഉച്ചയ്ക്ക് എന്‍എച്ച്എം ഡയറക്ടറുടെ നേതൃത്വത്തില്‍ ആശവര്‍ക്കര്‍ പ്രതിനിധികളുമായി നടത്തിയ പരാജയമായിരുന്നു. തുടര്‍ന്ന് അതേ ദിവസം ഉച്ചയ്ക്ക് ആരോഗ്യമന്ത്രിയുമായി മറ്റൊരു കൂടിക്കാഴ്ചയും നടന്നു. അതും പരാജയപ്പെട്ടതിന് പിന്നാലെയാണ് വീണാ ജോര്‍ഡ് കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച്ചയ്ക്കായി ഡല്‍ഹിയിലേക്ക് പോകുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. വീണാ ജോര്‍ജ് പുറത്തുവിട്ട ഇ മെയില്‍ അയച്ചിരിക്കുന്നത് ബുധാനാഴ്ച ഉച്ചയ്ക്ക് 12.1 നാണ്. അങ്ങനെയെങ്കില്‍ ആശ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുന്‍പ് തന്നെ വീണാ ജോർജ് കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ചയായി അനുമതി തേടി കത്തയച്ചുവെന്നാണ് വ്യക്തമാകുന്നത്.
Content Highlights: Veena George releases letter seeking permission to meet J P Nadda