
തിരുവനന്തപുരം: ദളിത് പ്രോഗ്രസ് കോൺക്ലേവ് പരിപാടിയിൽ വികാരാധീനനായി കൊടിക്കുന്നിൽ സുരേഷ്. താൻ നിൽക്കുന്നത് വല്ലാത്ത മാനസികാവസ്ഥയിലാണ്. കാരണം തുറന്നു പറഞ്ഞാൽ വിവാദമായേക്കാം. ശത്രുക്കൾ കൂടിയേക്കാം. സംവരണ മണ്ഡലത്തിൽ തുടർച്ചയായി ജയിക്കുക എളുപ്പമല്ലായിരുന്നു. പല തരത്തിലുള്ള ആക്രമണം നേരിട്ടെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. വി ഡി സതീശനും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ളവർ സന്നിഹിതരായിരുന്ന വേദിയിലാണ് കൊടിക്കുന്നിലിൻ്റെ പരാമർശം. എട്ട് തവണ ജയിക്കാൻ മറ്റാർക്കും സാധിച്ചിട്ടില്ല.
പല തരത്തിലുള്ള ആക്രമണം നേരിട്ടു. താൻ മാത്രം തോൽക്കുമെന്ന് മാധ്യമങ്ങൾ പ്രചരിപ്പിച്ചു. തനിക്ക് പകരം മറ്റാരെങ്കിലും ആയിരുന്നെങ്കിൽ പിടിച്ചു നിൽക്കില്ലായിരുന്നു. ഈ ലോക്സഭ തിരഞ്ഞെടുപ്പിൽ തന്നെ ഒഴിവാക്കണം എന്ന് നേതൃത്വത്തോട് അഭ്യർഥിച്ചിരുന്നു.
പാർട്ടി അവശ്യപ്പെട്ടത് കൊണ്ടാണ് മത്സരിച്ചതെന്നും അദ്ദേഹം പറഞ്ഞു. താൻ നിന്നില്ലെങ്കിൽ ജയിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് പാർട്ടി നേതാക്കൾ പറഞ്ഞു. തന്നെക്കാൾ കൂടുതൽ കാലം എംപിയായവരുണ്ട്. അവരെ ആരുമൊന്നും പറയാറില്ല. തന്നെ മാത്രമാണ് വേട്ടയാടുന്നതെന്നും കൊടിക്കുന്നിൽ സുരേഷ് കൂട്ടിച്ചേർത്തു. ഒരുപാട് പ്രതിസന്ധികളെ മറികടന്ന് വന്നയാളാണ് കൊടുക്കുന്നിൽ സുരേഷെന്നും നേതൃത്വത്തിൽ എത്തിയതിനുശേഷം പാർട്ടി വേട്ടയാടിയിട്ടില്ലെന്നും വി ഡി സതീശനും പ്രതികരിച്ചു.
Content Highlights: Kodikunnil Suresh gets emotional at the dalit Progress Conclave