തൊടുപുഴ കൊലപാതകം; പ്രതികൾ ബിജുവിൻ്റെ സ്കൂട്ടറിനെ പിന്തുടർന്ന് തടഞ്ഞുനിർത്തി ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റി

മൂന്നുദിവസത്തെ ആസൂത്രണത്തിന് ശേഷമായിരുന്നു കൊലപാതകം

dot image

തൊടുപുഴ: തൊടുപുഴ ബിജു ജോസഫിൻ്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ പ്രതിയായ ജോമോനും ബിജുവിനോട് വിരോധമുണ്ടായിരുന്നു. നേരത്തെ പാർട്ട്ണർ ജോമോന് ബിജു പണം നൽകാൻ ഉണ്ടായിരുന്നു. ഇക്കാരണത്താൽ ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ബിജുവിനെ ലക്ഷ്യമിട്ട് പ്രതികൾ എത്തിയത് ഈ മാസം 15നായിരുന്നു. മൂന്നുദിവസത്തെ ആസൂത്രണത്തിന് ശേഷമായിരുന്നു കൊലപാതകം.

ബിജുവിൻ്റെ ഓരോ ദിവസത്തെയും നീക്കങ്ങൾ പ്രതികൾ സമയമെടുത്ത് നിരീക്ഷിച്ചു. മാർച്ച് 19 ന് രാത്രി തട്ടിക്കൊണ്ടുപോകാൻ ആയിരുന്നു നീക്കം. എന്നാൽ പ്രതികളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ബിജു നേരത്തെ വീട്ടിൽ മടങ്ങി എത്തി. അന്ന് രാത്രി മുഴുവൻ പ്രതികൾ ബിജുവിന്റെ വീടിന് സമീപം തങ്ങിയ ശേഷം വ്യാഴാഴ്ച പുലർച്ചെ നാലുമണിക്ക് അലാറം വെച്ച് ഉണർന്നു. വീടിന്റെ പുറത്തിറങ്ങിയ ബിജുവിന്റെ സ്കൂട്ടറിനെ പിന്തുടർന്ന പ്രതികൾ വാഹനം തടഞ്ഞുനിർത്തി വലിച്ചുകയറ്റുകയായിരുന്നു.

2024 ഓഗസ്റ്റ് 27ന് ബിജുവും ജോമോനും കച്ചവട പങ്കാളിത്തം അവസാനിപ്പിച്ചിരുന്നു. പരസ്പര ധാരണ പ്രകാരം ഇരുവരും ഒപ്പുവെച്ച എഗ്രിമെന്റ് റിപ്പോർട്ടറിന് ലഭിച്ചു. വാഹനങ്ങളും ഉപകരണങ്ങളും എഗ്രിമെന്റ് പ്രകാരം പങ്കുവെച്ചതായി റിപ്പോർട്ടിലുണ്ട്. പണം ഇടപാട് സംബന്ധിച്ച വിവരങ്ങളൊന്നും എഗ്രിമെന്റിൽ ഇല്ല.

കാലങ്ങളായി പാർട്ണർമാരായിരുന്ന ബിജുവും ജോമോനും തമ്മിൽ ഷെയർ സംബന്ധിച്ച തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് തൊടുപുഴ, ഉപ്പുതറ, തൊടുപുഴ ഡിവൈഎസ്പി ഓഫീസ് എന്നിവിടങ്ങളിൽ പരാതികളും നിലനിൽക്കുന്നുണ്ട്. ഇതിനിടയിലാണ് ബിജുവിൽ നിന്ന് പണം തിരികെ വാങ്ങാൻ ജോമോൻ ക്വട്ടേഷൻ നൽകുന്നത്. ബിജുവിനെ വാഹനത്തിൽ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ശബ്ദം കേട്ട നാട്ടുകാർ തന്നെ പൊലീസിൽ വിവരമറിയിച്ചിരുന്നു. വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെയുണ്ടായ മർദ്ദനത്തിൽ ബിജു കൊല്ലപ്പെട്ടു.

അതേ സമയം, ബിജുവിന്റെ മൃതദേഹം ഗോഡൗണിലെ മാലിന്യക്കുഴിയിൽ കുഴിച്ചിടുന്ന സമയത്ത് ആ സ്ഥലത്ത് പൊലീസ് ഉണ്ടായിരുന്നുവെന്ന വിവരമാണ് പുറത്ത് വരുന്നത്. കാപ്പ കേസിലെ പ്രതിയായ ആഷിക് ജോൺസനെ പിടികൂടുന്നതിനാണു പൊലീസ് അവിടെഎത്തിയത്. ഇയാളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ കലയന്താനി–ചെലവ് റോഡിലെ ഗോഡൗണിനു മുന്നിലായിരുന്നു. ഇവിടെ നിന്നാണു പറവൂർ വടക്കേക്കര പൊലീസ് ആഷിക്കിനെ അറസ്റ്റ് ചെയ്തത്. കൊലപാതകം നടത്തിയ ക്വട്ടേഷൻ സംഘവുമായി ബന്ധമുള്ളയാളാണ് ആഷിക് എന്ന വിവരം ആ സമയം പൊലീസിന് അറിയില്ലായിരുന്നു. ബിജുവിൻ്റെ കൊലപാതകത്തിൽ അഷിക്കിന് ബന്ധമുണ്ടെന്ന് പിന്നീടാണ് പൊലീസ് കണ്ടെത്തിയത്.

ഈ സമയത്ത് തന്നെയാണ് ഗോഡൗണിന് അകത്ത് മാലിന്യക്കുഴിയിൽ ബിജുവിൻ്റെ മൃതദേഹം മറ്റു പ്രതികൾ കുഴിച്ചിടുന്നത്. എന്നാൽ
ആഷിക്കിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് എറണാകുളത്തേക്ക് പോയെങ്കിലും കൊലപാതകത്തെ സംബന്ധിച്ച് സൂചന ലഭിച്ചില്ല. ശേഷം
മുഖ്യപ്രതി ജോമോനെ ഉൾപ്പടെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തതോടെയാണ് കൊലപാതകത്തിൽ ആഷിഖിന്റെ പങ്കും പൊലീസിന് വ്യക്തമായത്. അധികം ആൾ താമസമില്ലാത്ത സ്ഥലത്താണ് ഗോഡൗൺ. അതിൽ തന്നെ അഞ്ചടിയോളം താഴ്ചയുള്ള മാൻഹോളിലിറങ്ങി മൂന്നടിയോളം കുഴിയെടുത്ത് അതിനുള്ളിലായിരുന്നു ബിജുവിന്റെ മൃതദേഹം തള്ളിക്കയറ്റിയത്.

മണിക്കൂറുകൾ നീണ്ട പ്രയത്നത്തിലൊടുവിലാണ് ഇന്നലെ ബിജു ജോസഫിന്റെ മൃതദേഹം അന്വേഷണ സംഘം കണ്ടെത്തിയത്. മൃതദേഹം നനഞ്ഞ് രൂപം മാറിയ നിലയിലായിരുന്നതിനാൽ മാൻഹോളിലൂടെ പുറത്തെടുക്കാൻ സാധിച്ചില്ല. കെട്ടിടത്തിന്റെ പിൻവശം പൊളിച്ച ശേഷം ആണ് മൃതദേഹം പുറത്തെടുത്തത്.

Content Highlights : More details emerge in Thodupuzha Biju Joseph's murder case

dot image
To advertise here,contact us
dot image