
തൊടുപുഴ: തൊടുപുഴയിൽ കൊല്ലപ്പെട്ട ബിജു ജോസഫിന്റെ പോസ്റ്റ്‌മോര്‍ട്ടം പൂർത്തിയായി. തലച്ചോറിലേറ്റ ക്ഷതമാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിൽ തെളിഞ്ഞു. ആന്തരിക രക്തസ്രാവവും ഉണ്ടായിട്ടുണ്ട്. വലത് കയ്യിലെ മുറിവ് ഉണ്ടായിട്ടുണ്ട്. മുറിവുമായി ബന്ധപ്പെട്ട്
കൂടുതൽ അന്വേഷണം നടത്താനൊരുങ്ങുകയാണ് പൊലീസ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി.
തൊടുപുഴയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ മൃതദേഹം സൂക്ഷിക്കും. നാളെ ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് തൊടുപുഴ ചുങ്കം സെന്റ് മേരീസ് ക്നാനായ പള്ളിയിൽ സംസ്കാരം നടത്തും.
പാട്ണറുമായുള്ള സാമ്പത്തിക തർക്കങ്ങളായിരുന്നു ബിജു ജോസഫിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. അധികം ആൾ താമസമില്ലാത്ത സ്ഥലത്തുള്ള ഒരു ഗോഡൗണിൽ അഞ്ചടിയോളം താഴ്ചയുള്ള മാൻഹോളിലിറങ്ങി മൂന്നടിയോളം കുഴിയെടുത്ത് അതിനുള്ളിലായിരുന്നു ബിജുവിന്റെ മൃതദേഹം തള്ളിക്കയറ്റിയിരുന്നത്.
ബിജുവിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു. മണിക്കൂറുകൾ നീണ്ട പ്രയത്നത്തിലൊടുവിലാണ് ഇന്നലെ ബിജു ജോസഫിന്റെ മൃതദേഹം അന്വേഷണ സംഘം കണ്ടെത്തിയത്. മൃതദേഹം നനഞ്ഞ് രൂപം മാറിയ നിലയിലായിരുന്നതിനാൽ മാൻഹോളിലൂടെ പുറത്തെടുക്കാൻ സാധിച്ചില്ല. കെട്ടിടത്തിന്റെ പിൻവശം പൊളിച്ച ശേഷം ആണ് മൃതദേഹം പുറത്തെടുത്തത്.
Content Highlights :Thodupuzha murder; Biju's postmortem completed