
കോഴിക്കോട്: ചെറുവണ്ണൂർ സർക്കാർ ആയുർവേദ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന യുവതിക്കുനേരേ മുൻഭർത്താവ് നടത്തിയ ആസിഡ് ആക്രമണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി അമ്മ സ്മിത.
പ്രതിയായ പ്രശാന്ത് പ്രവിഷയുടെ ദൃശ്യങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചുവെന്നും ലഹരിക്ക് അടിമയായിരുന്നുവെന്നും അമ്മ റിപ്പോർട്ടറിനോട് പറഞ്ഞു. ബാലുശ്ശേരി പൊലീസ് പരാതികൾ പരിഗണിച്ചില്ല. നിരവധി പരാതികൾ നൽകിയതാണ്. ഏഴുവർഷം മുമ്പ് മൂത്ത മകനെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ പ്രതി ശ്രമിച്ചുവെന്നും അയൽവാസി തട്ടി മാറ്റിയതിനാൽ അപകടം ഉണ്ടായില്ലെന്നും അവർ പറഞ്ഞു. പ്രവിഷയുടെ ചികിൽത്സ തുടരുന്നുവെന്നും സ്മിത കൂട്ടിച്ചേർത്തു.
ഞായറാഴ്ച രാവിലെ 9.30-ഓടെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. നടുവണ്ണൂർ കൂട്ടാലിട പൂനത്ത് കാരടിപറമ്പിൽ പ്രവിഷ(29)യുടെ മുഖത്തും നെഞ്ചിനും പുറത്തുമാണ് പൊള്ളലേറ്റത്. യുവതിയിപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിനുശേഷം സ്‌കൂട്ടറിൽ രക്ഷപ്പെട്ട നടുവണ്ണൂർ തിരുവോട് കാരടിപറമ്പിൽ പ്രശാന്ത് (36) മേപ്പയ്യൂർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു.
Content Highlights: Cheruvannur acid attack case updates