
കൊച്ചി: കരുവന്നൂര്‍, കണ്ടല സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസിലെ മൂന്ന് പ്രതികള്‍ക്ക് ജാമ്യം. കണ്ടല സഹകരണ ബാങ്ക് കേസിലെ പ്രധാന പ്രതി എന്‍ ഭാസുരാംഗന്റെ മകന്‍ അഖില്‍ജിത്ത്, കരുവന്നൂര്‍ കേസിലെ പ്രതികളായ പി സതീഷ് കുമാര്‍, പിപി കിരണ്‍ എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പ്രതികള്‍ ഒന്നര വര്‍ഷത്തിലധികമായി ജയിലിലാണെന്ന കാരണത്താലാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്.
ഏറെ കോളിളക്കം സൃഷ്ടിച്ച ഏറ്റവും വലിയ സഹകരണ ബാങ്ക് കൊള്ളയായിരുന്നു കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്. പൊലീസിന്റെ ആദ്യ നിഗമനത്തിൽ 300 കോടിയുടെ ക്രമക്കേട് നടന്നെന്നായിരുന്നു കണ്ടെത്തൽ. പിന്നീട് വിശദമായ പരിശോധനയ്ക്ക് ഉന്നതതല കമ്മിറ്റിയെ നിയോഗിച്ചു. അതിൽ 219 കോടിയുടെ ക്രമക്കേട് നടന്നിട്ടുണ്ട് എന്ന് കണ്ടെത്തി.
അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ 2011-2012 മുതൽ തട്ടിപ്പ് നടന്നെന്നാണ് പരാതി. വ്യാജരേഖകൾ ചമച്ചും മൂല്യം ഉയർത്തിക്കാണിച്ചും ക്രമരഹിതമായി വായ്പ അനുവദിച്ചും ചിട്ടി, ബാങ്കിന്റെ സൂപ്പർമാർക്കറ്റിലേക്ക് സാധനങ്ങൾ വാങ്ങൽ എന്നിവയിൽ ക്രമക്കേട് കാണിച്ചും വിവിധ തലങ്ങളിലായിരുന്നു തട്ടിപ്പ് നടന്നതെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. 55 പ്രതികളെ ഉള്‍പ്പെടുത്തിയാണ് ഇഡിയുടെ ആദ്യഘട്ട കുറ്റപത്രം. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ സ്വകാര്യ പണമിടപാടുകാരൻ പി സതീഷ് കുമാർ, ഇടനിലക്കാരൻ പി പി കിരൺ, വടക്കാഞ്ചേരി നഗരസഭാംഗമായ സിപിഎം ലോക്കൽ കമ്മിറ്റിയംഗം പി ആർ അരവിന്ദാക്ഷൻ, കരുവന്നൂർ ബാങ്ക് മുൻ അക്കൗണ്ടന്‍റെ സി കെ ജിൽസ് എന്നിവർക്കെതിരായിരുന്നു ആദ്യ കുറ്റപത്രം. തട്ടിപ്പിന്‍റെ പിന്നിലെ സൂത്രധാരർ ഇവരാണെന്നും ബാങ്ക് ഭരണസമിതിയുടേയും രാഷ്ടീയ നേതൃത്വത്തിന്‍റെയും അറിവോടെ 180 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്നും ഇ ഡി കണ്ടെത്തി. കേസ് അന്വേഷണത്തിനിടെ 87.75 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി.
Content Highlights : Three accused in Karuvannur, Kandala Cooperative Bank black money transaction case granted bail