
കൊച്ചി: കൊച്ചിയിലെ കുഴൽപണ വേട്ടയിൽ അന്വേഷണം ആരംഭിച്ച് ആദായ നികുതി വകുപ്പ്. അന്വേഷണത്തിന്റെ ഭാഗമായി തുണിക്കട ഉടമ രാജാ മുഹമ്മദിനെ ചോദ്യം ചെയ്തു. ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. പണത്തിന്റെ ഉറവിടം സംബന്ധിച്ച് നിർണ്ണായക രേഖകള്‍ ഉണ്ടെന്ന് രാജാ മുഹമ്മദ് മൊഴി നൽകി.
പൊലീസും രാജാമുഹമ്മദിനെ ഉടൻ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ്. ആര്‍ക്കുവേണ്ടിയാണ് പണം കൊണ്ടുവന്നത് എന്നതില്‍ വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
ഇന്നലെയാണ് വെല്ലിങ്ടണ്‍ ഐലന്റിന് അടുത്ത് നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്ന് 2 കോടി 70 ലക്ഷം പിടികൂടിയത്. ബിഹാര്‍ സ്വദേശി സബിന്‍ അഹമ്മദ്, ഓട്ടോറിക്ഷ ഓടിച്ചിരുന്ന തമിഴ്‌നാട് സ്വദേശി രാജഗോപാല്‍ എന്നിവരെ ഹാര്‍ബര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊച്ചിയിലെ വ്യവസായി ഭൂമി വാങ്ങുന്നതിനായി പണം നല്‍കിയതെന്നാണ് കഴിഞ്ഞദിവസം പിടിയിലായവര്‍ മൊഴി നല്‍കിയത്. ഇവര്‍ക്ക് കേസില്‍ പങ്കില്ലെന്നാണ് വിവരം. തുകയുടെ സ്രോതസ്സ് വ്യക്തമാക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ പിടിയിലായവര്‍ക്ക് സാധിച്ചിരുന്നുമില്ല.
Content Highlights :money-laundering-case-in-kochi-income-tax-department-starts-investigation