
കൊച്ചി: ട്രെയിനിൽ നിന്ന് വീണ് മരിച്ച ഇതര സംസ്ഥാനക്കാരന്റെ പണം കവർന്ന കേസിൽ ഗ്രേഡ് എസ്ഐയ്ക്ക് സസ്പെൻഷൻ. ആലുവ ഗ്രേഡ് എസ്ഐ യു സലീമിനെയാണ് സസ്പെൻഡ് ചെയ്തത്. മരിച്ചയാളുടെ ബാഗ് അടക്കമുള്ള വസ്തുക്കൾ ബന്ധുക്കൾക്ക് കൈമാറിയപ്പോഴാണ് കവർച്ച നടന്നെന്ന് മനസിലായത്. സിസിടിവി അടക്കമുള്ള ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് എസ്ഐ ആണ് ഇത് ചെയ്തത് എന്ന് സ്ഥിരീകരിച്ചത്. ഇതിന് മുൻപും ഇത്തരത്തിൽ സാമ്പത്തിക അച്ചടക്ക നടപടി ഗ്രേഡ് എസ്ഐ നേരിട്ടിട്ടുണ്ട്.
ഈ മാസം 19നാണ് ചെന്നൈയിൽ നിന്ന് ട്രെയിൻ മാർഗം ആലുവയിലേക്ക് വന്ന അസം സ്വദേശി ട്രെയിനിൽ നിന്ന് വീണ് മരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുന്ന സമയത്ത് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അതിനൊപ്പം ഇയാളുടെ കൈയ്യിൽ ഉണ്ടായിരുന്ന ബാഗും മറ്റ് വസ്തുക്കളും സ്റ്റേഷനിലേക്ക് പൊലീസുദ്യോഗസ്ഥർ കൊണ്ട് വന്നു. തുടർന്ന് നടത്തിയ പരിശോധനയില്‍ ബാങ്കില്‍ നിന്നും 8000 രൂപ കണ്ടെത്തിയിരുന്നു. എന്നാല്‍ പിന്നീട് ബാഗ് ഏറ്റുവാങ്ങുന്നതിനായി ബന്ധുക്കൾ സ്റ്റേഷനിൽ എത്തുകയും ബന്ധുക്കൾ ബാഗ് പരിശോധിച്ചപ്പോൾ ബാഗിലാകെ കണ്ടത് 4000 രൂപയും ആയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വഷണം നടത്തിയപ്പോഴാണ് ഈ ബാഗിൽ നിന്നും 4000 രൂപ തട്ടിയത് ഗ്രേഡ് ഉദ്യോഗസ്ഥൻ തന്നെയാണെന്ന് മനസിലായത്. പിന്നാലെ സസ്പെൻഡ് ചെയ്യുകയായിരുന്നു. ഇതിന് മുൻപും ഇത്തരത്തിൽ സാമ്പത്തിക അച്ചടക്ക നടപടി ഈ പൊലീസുദ്യോഗസ്ഥൻ നേരിട്ടിട്ടുണ്ട്.
Content Highlights :SI suspended for stealing money from bag of migrant worker who died after falling from train