
ആലപ്പുഴ: ആലപ്പുഴയിൽ രണ്ട് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ എക്സെെസിന് നിർണ്ണായക വിവരങ്ങള്‍ ലഭിച്ചു. കഞ്ചാവ് കടത്തിന് ഉപയോഗിച്ച വാഹനം വാടകയ്ക്ക് എടുത്തത് എറണാകുളത്ത് നിന്നാണ്. പിന്നില്‍ വൻ ശൃംഖലയുണ്ടെന്നാണ് വിവരം. ആറ് കിലോ "പുഷ്" കിട്ടിയെന്ന് ഒന്നാം പ്രതി തസ്ലീമ സുൽത്താന പറയുന്ന ചാറ്റ് വിവരങ്ങൾ എക്സൈസിന് ലഭിച്ചിട്ടുണ്ട്. വിൽപ്പനക്കാർക്കിടയിലെ ഹൈബ്രിഡ് കഞ്ചാവിന്റെ പേരാണ് 'പുഷ്'.
ആലപ്പുഴ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ അശോക് കുമാറിനാണ് കേസിന്റെ അന്വേഷണ ചുമതല. വാടകക്കെടുത്ത വാഹനത്തിൽ ജിപിഎസ് ഘടിപ്പിച്ചിട്ടുള്ളതിനാൽ എവിടെയെല്ലാം ഇവർ സഞ്ചരിച്ചിട്ടുണ്ട് എത്ര സമയം ചെലവഴിച്ചു തുടങ്ങിയ വിവരങ്ങളും ഉടൻ എക്സൈസിന് ലഭിക്കും. ഇതിലൂടെ മറ്റു പ്രതികളിലേക്ക് എത്താം എന്നാണ് എക്സൈസ് കണക്കുകൂട്ടുന്നത്. പിടിയിലായ തസ്ലീമ സുൽത്താനയ്ക്ക് പിന്നിൽ വൻ ശൃംഖല ഉണ്ടെന്നാണ് വിവരം. കൊച്ചി കേന്ദ്രീകരിച്ചുള്ള സിനിമ പെൺവാണിഭ കൊട്ടേഷൻ സംഘങ്ങളുമായി അടുത്ത ബന്ധമാണ് തസ്ലീമ സുൽത്താനക്കുള്ളതെന്നും എക്സെെസ് പറയുന്നു.
കഴിഞ്ഞ ദിവസമാണ് ആലപ്പുഴയിൽ നിന്ന് രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് യുവതിയിൽ നിന്ന് പിടികൂടിയത്. ചെന്നൈ സ്വദേശിനിയാണ് പിടിയിലായ യുവതി. ഇവർക്കൊപ്പം മക്കളും ഉണ്ടായിരുന്നു. ആലപ്പുഴ നാർക്കോട്ടിക് സി ഐ മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ഇവരെ പിടികൂടിയത്.
Content Highlights: Excise uncovers crucial information in alappuzha drug case