'ജ്യോഗ്രഫി പ്രത്യേക രീതിയിൽ ആകുമ്പോൾ ജനാധിപത്യവും മതേതരത്വവും ഉണ്ടാകില്ല'; പിന്തുണച്ച് കെ സുരേന്ദ്രൻ

വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പരാമർശത്തെ പിന്തുണച്ച് കെ സുരേന്ദ്രൻ

dot image

കോഴിക്കോട്: വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പരാമർശത്തെ പിന്തുണച്ച് മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മലപ്പുറത്തെ പറ്റി വെള്ളാപ്പള്ളി പറഞ്ഞതിൽ എന്താണ് തെറ്റ് എന്ന് ചോദിച്ച സുരേന്ദ്രൻ അവ യാഥാർഥ്യമാണെന്നും, ജ്യോഗ്രഫി ഒരു പ്രത്യേക രീതിയിൽ ആകുമ്പോൾ അവിടെ ജനാധിപത്യവും മതേതരത്വവും ഉണ്ടാകില്ല എന്നും പറഞ്ഞു.

അതേസമയം, വിവാദമായ മലപ്പുറം വിദ്വേഷ പരാമർശത്തിൽ വിശദീകരണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. താൻ പറഞ്ഞത് സമുദായത്തിന്റെ പിന്നോക്കാവസ്ഥയെപ്പറ്റിയാണെന്നും തന്റെ സമുദായത്തിന്റെ വികാരവും വിചാരവും ദുഃഖവും മനസിലാക്കണമെന്നുമാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്.

ഈഴവ സമുദായത്തിന് കീഴിൽ ഒരു വിദ്യാഭ്യാസ സ്ഥാപനവും മലപ്പുറത്ത് ഇല്ലെന്നും വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാട്ടി. മലപ്പുറത്ത് ഒരു അൺ എയ്ഡഡ് കോളേജ് പോലും തങ്ങൾക്ക് കിട്ടിയിട്ടില്ല. ലീഗ് ഈഴവ സമുദായത്തെയും തന്നെയും ചതിച്ചു. മലപ്പുറം മുസ്ലിങ്ങളുടെ ഒരു രാജ്യമല്ല, പരാമർശങ്ങൾ തെറ്റായ രീതിയിൽ വളച്ചൊടിക്കുകയായിരുന്നു. താൻ മുസ്ലിം വിരോധിയല്ലെന്നും ബാബരി മസ്ജിദ് തകർത്തപ്പോൾ എസ്എൻഡിപിയല്ലേ എതിർത്തത് എന്നും വെള്ളാപ്പള്ളി ചോദിച്ചു.

ലീഗിനെതിരെ രൂക്ഷവിമർശനമാണ് വെള്ളാപ്പള്ളി ഉന്നയിച്ചത്. സാമൂഹ്യനീതിയും മതേതരത്വവും പ്രസംഗിക്കുന്ന ലീഗുകാർ ഈഴവ സമുദായത്തെ കൊണ്ടുനടന്നു വഞ്ചിച്ചു. അവർ വിളിച്ചപ്പോൾ പോകാതിരുന്നപ്പോൾ മുതലാണ് എതിർക്കാൻ തുടങ്ങിയത്. ലീഗുകാരാണ് യഥാർത്ഥ വർഗീയവാദികളെന്നും മതേതരത്വം പറയുന്ന ലീഗുകാർ എന്തുകൊണ്ട് ഒരു ഹിന്ദുവിനെ സ്ഥാനാർത്ഥിയാക്കുന്നില്ല എന്നും വെള്ളാപ്പള്ളി ചോദിച്ചു.

Content Highlights: K Surendran supports Vellapally on Malappuram Remarks

dot image
To advertise here,contact us
dot image