
കൊച്ചി: ആരോഗ്യകാരണം മുന്‍നിര്‍ത്തിയുള്ള ജാമ്യാപേക്ഷകളില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. പ്രതികള്‍ രോഗികളാണെങ്കിൽ കഴിയേണ്ടത് ലക്ഷ്വറി ആശുപത്രിയിലെ ലക്ഷ്വറി മുറികളിലല്ലെന്ന് ഹൈക്കോടതി പറഞ്ഞു. വിദഗ്ധ ചികിത്സ നല്‍കണോ എന്ന് തീരുമാനിക്കേണ്ടത് ജയില്‍ ഡോക്ടറാണെന്നും കോടതി അറിയിച്ചു.
പ്രതികളെങ്കില്‍ ജയില്‍ ഭക്ഷണത്തിന്റെ രുചിയറിയണം. റിമാന്‍ഡ് ചെയ്താല്‍ ജയില്‍ ഡോക്ടറെ മറികടന്ന് ആശുപത്രിയിലേക്ക് പോകാനാവില്ല. ഇത്തരം നിരവധി സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടുവെന്നും ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതായിരുന്നു വിമർശനം. കെ എന്‍ അനന്ദ് കുമാറിന്റെ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
ഉത്തരവില്‍ ബിജെപി നേതാവ് പി സി ജോര്‍ജിന്റെ പേരെടുത്ത് പറഞ്ഞായിരുന്നു ഹൈക്കോടതിയുടെ വിമർശനം. നിര്‍ബന്ധിത സാഹചര്യത്തില്‍ കോടതിക്ക് പി സി ജോര്‍ജിനെ ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നു. പി സി ജോര്‍ജ് ജയിലിന്റെ പടിവാതില്‍ കാണാതെ ജാമ്യം നേടി പുറത്തിറങ്ങിയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
Content Highlights- 'The accused should taste the prison food'; High Court on bail plea citing health reasons