
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസില്‍ അറസ്റ്റിലായ സുല്‍ത്താന്‍ കേസിലെ മൂന്നാം പ്രതി. സുല്‍ത്താന്‍ സ്വര്‍ണ കടത്തിലും പങ്കാളിയാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മലേഷ്യ, സിംഗപ്പൂര്‍, ബാങ്കോക്ക് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് കഞ്ചാവും സ്വര്‍ണവും അടക്കം ഇയാള്‍ കൊണ്ടുവരുന്നതെന്നും പൊലീസ് പറയുന്നു
കഞ്ചാവ് കേസില്‍ അറസ്റ്റിലായ തസ്‌ലീമ സുല്‍ത്താനയുടെ ഭര്‍ത്താവാണ് സുല്‍ത്താന്‍. ലോക്കല്‍ സഹായത്തോടു കൂടി കഴിഞ്ഞ ദിവസമാണ് പ്രതിയെ പിടികൂടിയത്. കൊടും കുറ്റവാളികള്‍ താമസിക്കുന്ന മേഖലയിലായിരുന്നു സുല്‍ത്താന്‍ ഒളിവില്‍ കഴിഞ്ഞത്. മലേഷ്യയില്‍ നിന്ന് സുല്‍ത്താന്‍ എത്തിച്ചത് 6.5 കിലോ ഹൈബ്രിഡ് കഞ്ചാവാണ്. എന്നാല്‍ തസ്‌ലീമയില്‍ നിന്ന് പിടികൂടിയത് 3 കിലോ കഞ്ചാവാണ്. 3.5 കിലോ ആര്‍ക്ക് കൈമാറി എന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.
സുല്‍ത്താന്റെ വിദേശയാത്രാ വിവരങ്ങള്‍ ശേഖരിക്കുമെന്നും എക്‌സൈസ് അറിയിച്ചു. മലേഷ്യ യാത്രയ്ക്ക് ശേഷം സുല്‍ത്താന്‍ ഉപയോഗിച്ചത് പുതിയ പാസ്‌പോര്‍ട്ടാണെന്നും വിദേശയാത്ര ഇലക്ട്രോണിക് സ്ഥാപനത്തിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ എന്ന പേരിലായിരുന്നുവെന്നും എക്‌സൈസ് കണ്ടെത്തി.
ആലപ്പുഴയില്‍ നിന്നാണ് രണ്ട് കോടി വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി തസ്‌ലീമ സുല്‍ത്താനയെ അറസ്റ്റ് ചെയ്തത്. സിനിമാ നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും കഞ്ചാവ് കൈമാറിയെന്നും തസ്‌ലീമ മൊഴി നല്‍കിയിരുന്നു. നടന്മാര്‍ക്കൊപ്പം പല തവണ ലഹരി ഉപയോഗിച്ചതായും തസ്‌ലീമ മൊഴി നല്‍കിയതായായിരുന്നു വിവരം. തസ്‌ലീമയും നടന്മാരും തമ്മിലുള്ള ചാറ്റ് എക്‌സൈസിന് ലഭിച്ചിരുന്നു. സിനിമാ മേഖലയുമായി ബന്ധമുള്ളത് തസ്‌ലീമയ്ക്ക് മാത്രമാണ്. താരങ്ങളെയും ചോദ്യം ചെയ്യും.
Content Highlights: Alappuzha cannabis case Sulthan third accused and had gold smuggling