
കൊച്ചി: സിഎംആര്‍എല്‍ - എക്സാലോജിക് കരാറിലെ എസ്എഫ്ഐഒ അന്വേഷണ റിപ്പോര്‍ട്ട് വിചാരണ കോടതി സ്വീകരിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി.
കേസിലെ എതിർകക്ഷിയും മുഖ്യമന്ത്രിയുടെ മകളുമായ വീണ തൈക്കണ്ടിയില്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് കോടതി സമന്‍സ് അയക്കും. ഇതിനായി കേസ് വിചാരണക്കോടതി ഉടന്‍ പരിഗണിക്കും. അന്തിമ അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ച് കേസില്‍ 13 പ്രതികളുണ്ട്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയാണ് കേസിലെ ഒന്നാംപ്രതി. കമ്പനി നിയനമത്തിലെ 447 വകുപ്പ് അനുസരിച്ച് വഞ്ചന ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് എസ്എഫ്ഐഒ ചുമത്തിയത്.
അതിനിടെ സിഎംആർഎൽ കേസിൽ തെളിയിക്കേണ്ടതെല്ലാം തെളിയിച്ചതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. രണ്ട് കമ്പനികൾ തമ്മിലുള്ള സേവനമാണെന്നും അത് പുറത്തുനിന്ന് ഒരാൾ വന്ന് തെളിയിക്കേണ്ട ആവശ്യമില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. പാർട്ടിയേയും മുഖ്യമന്ത്രിയെയും തകർക്കാനുള്ള ശ്രമത്തെ പാർട്ടി ഒറ്റക്കെട്ടായി നേരിടുമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
content highlights : Masapadi case; Chief Minister's daughter Veena Vijayan will be summoned