
തിരുവനന്തപുരം: സുപ്രീം കോടതിക്കെതിരെ വിമർശനമുന്നയിച്ച കേരള ഗവർണര്‍ക്ക് മറുപടിയുമായി സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. പ്രതീക്ഷ നൽകുന്ന സുപ്രീംകോടതി വിധി അംഗീകരിക്കാൻ ഗവർണർ തയ്യാറാകണമായിരുന്നു എന്ന് എം എ ബേബി പറഞ്ഞു. വിധിയുടെ അന്തസത്ത ഉൾക്കൊള്ളാനുള്ള തിരിച്ചറിവാണ് എല്ലാ ഗവർണർമാർക്കും ഉണ്ടാകേണ്ടത് എന്നും എന്നാൽ കേരള ഗവർണർ അത് ഉൾക്കൊള്ളുന്നില്ലെന്ന് മനസ്സിലാക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു.
സുപ്രീംകോടതി വിധി രാഷ്ട്രപതി അടക്കം എല്ലാവരും അംഗീകരിക്കേണ്ടതാണ്. ഭരണഘടന ഉയർത്തി പിടിക്കുന്ന വിധിയാണ് വന്നിരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടനയെ വ്യാഖ്യാനിക്കാൻ സുപ്രീംകോടതിക്ക് അധികാരമുണ്ടെന്നും ഗവർണറുടെ ചുമതല എന്തെന്ന് പറയേണ്ട സാഹചര്യം ഉണ്ടാക്കരുത് എന്നും എംഎ ബേബി വ്യക്തമാക്കി.
അതേസമയം തമിഴ്നാട് ഗവർണർക്കെതിരേ വന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ കേരള ഗവർണർ രാജേന്ദ്ര അർലേക്കർ നടത്തിയ പരാമർശങ്ങളായിരുന്നു വിവാദങ്ങൾക്ക് വഴിവെച്ചത്. സുപ്രീം കോടതിയുടെ വിധി പരിധിലംഘിക്കുന്നതാണെന്നും ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് പാർലമെന്റാണെന്നും ഗവർണർ പറഞ്ഞു. ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് തമിഴ്നാട് ഗവർണറുമായി ബന്ധപ്പെട്ട കേസിൽ വിധി പറഞ്ഞിരുന്നത്.
എന്നാൽ രണ്ട് ജഡ്ജിമാരുള്ള ബെഞ്ചിന് എങ്ങനെയാണ് ഇത്തരത്തിൽ ഒരു വിധി നൽകാൻ സാധിക്കുക എന്നാണ് ഗവർണറുടെ ചോദ്യം. ഭരണഘടനയിൽ സമയപരിധി നിശ്ചയിച്ചിട്ടില്ല. അതുകൊണ്ട് തന്നെ രണ്ട് ജഡ്ജിമാർ ഇരുന്ന് സമയപരിധി എങ്ങനെ ഉണ്ടാക്കും. അങ്ങനെ ആണെങ്കിൽ പാർലമെന്റ് ആവശ്യമില്ലാല്ലോ എന്നും ഗവർണർ ചോദിച്ചു.
Content highlights :