
പാലക്കാട്: ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് ഹെഡ്ഗേവാറിൻ്റെ പേര് നൽകിയതിൽ ബിജെപിയിലും ഭിന്നത. ബിജെപി - ആർഎസ്എസ് നേതൃത്വങ്ങളുടെ അനുമതി വാങ്ങാതെയാണ് നഗരസഭ പേര് നൽകിയത് എന്നാണ് നേതാക്കൾ ആരോപിക്കുന്നത്. ആർഎസ്എസ് ദേശീയ നേതാക്കളുടെ പേര് നൽകുമ്പോൾ നേതൃത്വത്തിൻ്റെ അനുമതി വാങ്ങണമെന്നും എന്നാൽ ഇതിൽ നഗരസഭ അനുമതി തേടിയിട്ടില്ലെന്നും ഒരു വിഭാഗം നേതാക്കൾ പറഞ്ഞു. അതേസമയം ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രവുമായി മുന്നോട്ട് തന്നെയെന്ന് പാലക്കാട് നഗരസഭ വൈസ് ചെയർമാൻ ഇ കൃഷ്ണദാസും വ്യക്തമാക്കിയിരുന്നു.
ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. കെബി ഹെഡ്‌ഗേവാറിന്റെ പേരിൽ തന്നെ കേന്ദ്രം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്ത് പേര് നൽകണമെന്ന് നഗരസഭ ചെയർപേഴ്സന്റെ വിവേചന അധികാരമാണ്. ഹെഡ്ഗേവാറിന്റെ പേര് നൽകുന്നു എന്നത് എവിടെയും മറച്ചു വെച്ചിട്ടില്ലെന്നും മുൻ കൗൺസിലുകളിൽ വിഷയം ചർച്ചയ്ക്ക് വെച്ച് പാസാക്കിയതാണെന്നും അദ്ദേഹം കൂട്ടിചേർത്തു. ഇന്നലെയായിരുന്നു ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രം തറക്കല്ലിടൽ ചടങ്ങുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സ്ഥലത്തെത്തിയിരുന്നത്.
തുടർന്ന് പ്രവർത്തരും പൊലിസുമായി ഉന്തും തള്ളും ഉണ്ടായി. പ്രതിഷേധക്കാരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി. തറക്കല്ലിട്ട സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഴവെച്ചായിരുന്നു പ്രതിഷേധിച്ചത്. നഗരസഭയുടെ നൈപുണ്യവികസന കേന്ദ്രത്തിന് ഒരു കാരണവശാലും ആര്‍എസ്എസ് നേതാവിന്റെ പേരിടാന്‍ അനുവദിക്കില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. അതേസമയം തറക്കല്ലിടല്‍ ചടങ്ങിനായി കൊണ്ടുവച്ച ഫലകവും പ്രവര്‍ത്തകര്‍ നശിപ്പിച്ചിരുന്നു.
Content Highlights:Skill Development Center; Differences within BJP over naming it after Hedgewar