
കോഴിക്കോട്: ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ ന്യായീകരണവുമായി എം എസ് സൊല്യൂഷന്‍സ് സിഇഒ മുഹമ്മദ് ഷുഹൈബ്. തന്റെ കാര്‍ സുഹൃത്ത് ഓടിച്ച് അപകടമുണ്ടാക്കിയാല്‍ തന്നെയും പ്രതി ചേര്‍ക്കും. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ തന്നെ പ്രതി ചേര്‍ത്തു. അങ്ങനെ കണ്ടാല്‍ മതിയെന്നും ഷുഹൈബ് പറഞ്ഞു. യൂട്യൂബ് ചാനലിലൂടെയായിരുന്നു പ്രതികരണം.
പത്താം ക്ലാസിലെ ക്രിസ്മസ് പരീക്ഷയിലെ കെമിസ്ട്രിയുടെ ചോദ്യപേപ്പറായിരുന്നു ചോര്‍ന്നത്. ആകെ 40 മാര്‍ക്കിന്റെ ചോദ്യങ്ങളില്‍ 32 മാര്‍ക്കിന്റെ ചോദ്യങ്ങളും എം എസ് സൊല്യൂഷന്‍സിന്റെ യൂട്യൂബ് ചാനലില്‍ വന്നിരുന്നതായായിരുന്നു പരാതി. ഷുഹൈബാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയതെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.
വിശദമായ അന്വേഷണത്തിൽ മഅ്ദിന്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ പ്യൂണ്‍ അബ്ദുല്‍ നാസറാണ് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയതെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. കേസിലെ രണ്ടാം പ്രതിയും എം എസ് സൊല്യൂഷന്‍ അധ്യാപകനുമായ ഫഹദിനാണ് ഇയാള്‍ ചോദ്യ പേപ്പര്‍ ചോര്‍ത്തി നല്‍കിയതെന്നും അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നാലെ പ്യൂണിനെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
Content Highlights: MS Solution MD Suhaib s justification on Question paper leak case