
തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികത്തിൽ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ലഘുലേഖ. ഒമ്പത് വർഷത്തെ പിണറായി സർക്കാറിന്റെ നേട്ടങ്ങളാണ് ലഘുലേഖയിൽ ചൂണ്ടിക്കാട്ടുന്നത്. സർക്കാറിന്റെ വാർഷിക ആഘോഷ പരിപാടികൾ നാളെ തുടങ്ങാനിരിക്കെയാണ് വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ലഘുലേഖ പുറത്തിറക്കിയത്. ഒൻപത് വർഷത്തെ ഭരണ നേട്ടങ്ങളാണ് ലഘുലേഖയിൽ ഓർമ്മിപ്പിക്കുന്നത്.
നവകേരളത്തിൻ്റെ വിജയമുദ്രകൾ എന്ന പേരിൽ ലഘുലേഖയ്ക്ക് പുറമേ ലഘുപുസ്തകവും ഉണ്ട്. അടിസ്ഥാന സൗകര്യ മേഖലയിൽ കണ്ണഞ്ചിപ്പിക്കുന്ന നേട്ടങ്ങൾ കൊയ്തെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ലഘുലേഖയിൽ അവകാശപ്പെടുന്നത്. വലിയ മുന്നേറ്റം ഉണ്ടാക്കിയെങ്കിലും ഇനിയും മുന്നേറാൻ ഉണ്ടെന്നും മുഖ്യമന്ത്രി പറയുന്നു. രാജ്യത്തെ ഏറ്റവും അധികം പി എസ് സി നിയമനങ്ങൾ നടത്തിയത് കേരളമാണെന്ന അവകാശവാദവും ഉണ്ട്.
ദാരിദ്ര്യ രഹിത കേരളം, മാലിന്യമുക്ത കേരളം തുടങ്ങിയ പ്രഖ്യാപനങ്ങളും ഉൾപ്പെടുത്തിയാണ് ലഘുലേഖ. ലഘുലേഖ എല്ലാ വീടുകളിലും എത്തിക്കാനാണ് നിർദ്ദേശം. നാളെ കാസർഗോഡ് സർക്കാറിന്റെ നാലാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കമാകും. മെയ് 30 വരെ നീണ്ടുനിൽക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. വിപണന മേളകൾ ഉൾപ്പെടെ വിവിധ പരിപാടികളും വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. എല്ലാ ജില്ലകളിലും വാർഷികാഘോഷ പരിപാടിയിൽ മുഖ്യമന്ത്രി മന്ത്രിമാരും പങ്കെടുക്കും.
Content Highlights: Pamphlet listing achievements on the fourth anniversary of the state government