'പരാതിയിലെ വിവരങ്ങള്‍ ചോര്‍ന്നത് ശരിയായ നടപടിയല്ല'; വിന്‍ സി അലോഷ്യസ് ഐസിസിക്ക് മുന്നില്‍ വിശദമായ മൊഴി നല്‍കി

കൊച്ചിയിലാണ് സൂത്രവാക്യം സിനിമയുടെ ഐസിസി യോഗം നടന്നത്

dot image

കൊച്ചി: നടി വിന്‍ സി അലോഷ്യസ് ഐസിസിക്ക് മുന്നില്‍ വിശദമായ മൊഴി നല്‍കി. നിലവിലെ ഐസിസി, ഫിലിം ചേമ്പര്‍ നടപടികളില്‍ പൂര്‍ണ തൃപ്തിയുണ്ടെന്ന് നടി പറഞ്ഞതായാണ് വിവരം. പരാതിയിലെ വിവരങ്ങള്‍ പുറത്തുവന്നത് ശരിയായ നടപടിയല്ലെന്നും പരാതി ചോര്‍ന്നത് എങ്ങനെയെന്ന് വ്യക്തമല്ലെന്നും നടി പറഞ്ഞു. മൊഴിയിലെ വിവരങ്ങള്‍ പുറത്തുപറയാന്‍ കഴിയില്ലെന്നും നിയമ നടപടികളിലേക്ക് ഇല്ലെന്ന് നേരത്തെ തന്നെ താന്‍ വ്യക്തമാക്കിയതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നടന്‍ ഷൈന്‍ ടോം ചാക്കോയും ഐസിസിക്കു മുന്നില്‍ ഹാജരായിരുന്നു. ഇരുവരും ഒറ്റയ്ക്കും ഒരുമിച്ചും മൊഴി നല്‍കി.

കൊച്ചിയിലാണ് സൂത്രവാക്യം സിനിമയുടെ ഐസിസി യോഗം നടന്നത്. ഐസിസി റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം മാത്രമേ തുടര്‍നടപടികളിലേക്ക് കടക്കുകയുളളുവെന്ന് ഫിലിം ചേമ്പര്‍ അറിയിച്ചിരുന്നു. അതേസമയം, ഫിലിം ചേമ്പറിന് വനിതാ ശിശുവികസന വകുപ്പ് നോട്ടീസയച്ചിരുന്നു. വിന്‍ സിയുടെ പരാതിയില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വിശദീകരിക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്.

സിനിമയ്ക്ക് പുറത്ത് പരാതിയുമായി പോകില്ലെന്ന് വിന്‍ സി ഇന്ന് വ്യക്തമാക്കിയിരുന്നു. മാറ്റം വരേണ്ടത് സിനിമാ മേഖലയിലാണെന്നും നിയമപരമായി മുന്നോട്ടുപോകാന്‍ തയ്യാറല്ലെന്നും വിന്‍ സി പറഞ്ഞു. 'സിനിമാ സംഘടനകളുടെ അന്വേഷണവുമായി സഹകരിക്കും. സിനിമയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുത്. ആ ഉറപ്പാണ് എനിക്കുവേണ്ടത്'- എന്നാണ് വിന്‍ സി പറഞ്ഞത്. സൂത്രവാക്യം സിനിമയുടെ സെറ്റില്‍വെച്ച് ലഹരി ഉപയോഗിച്ച നടനില്‍നിന്നും മോശം അനുഭവമുണ്ടായി എന്നായിരുന്നു വിന്‍ സിയുടെ പരാതി.

Content Highlights: vincy aloshious detailed statement before soothravakyam icc

dot image
To advertise here,contact us
dot image