മൃതദേ​ഹത്തിൽ വസ്ത്രങ്ങളില്ല, മുഖം കോടാലി ഉപയോ​ഗിച്ച് വികൃതമാക്കിയ നിലയിൽ;കിണറിൽ പരിശോധന നടത്താൻ സിബിഐ

പ്രതി മനപൂർവ്വം വിജയകുമാറിനെയും മീരയെയും വിവസത്രരാക്കി എന്നാണ് സംശയം

dot image

കോട്ടയം : കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. വിജയകുമാറിന്റെയും മീരയുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾക്കായി വീട്ടിൽ നിന്നും ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങളിൽ വസ്ത്രങ്ങളില്ല. പ്രതി മനപൂർവ്വം വിജയകുമാറിനെയും മീരയെയും വിവസത്രരാക്കി എന്നാണ് സംശയം. ഇരുവരുടെയും മുഖം വികൃതമാക്കിയ നിലയിലാണ്. അമ്മിക്കല്ലും കോടാലിയും ഉപയോ​ഗിച്ചാണ് കൊലപാതകി മരിച്ചവരുടെ മുഖം വികൃതമാക്കിയത്.

അതേ സമയം വിജയകുമാറിന്റെയും ഭാര്യയുടെയും മൊബൈൽ ഫോണുകൾ വീട്ടിൽ നിന്നും മോഷണം പോയ നിലയിലാണ്. ഈ മൊബൈൽ ഫോണുകളിൽ സിസിടിവി കണക്ടിവിറ്റി ഉണ്ടായിരുന്നു. സിസിടിവി ഹാ‍ർഡ് ഡിസ്‌കുകളും കാണ്മാനില്ല. ദൃശ്യങ്ങൾ നശിപ്പിക്കാനായി കൊലയാളി ഫോൺ കൊണ്ടുപോയിരിക്കാം എന്നാണ് അന്വേഷണസംഘത്തിൻ്റെ നിഗമനം. അതേ സമയം കൊലപാതകം നടന്ന വീട്ടിലെ കിണർ പരിശോധിക്കും.

കിണറ്റിലെ വെള്ളം വറ്റിച്ച് പരിശോധന നടത്താനാണ് തീരുമാനം. മോഷണം പോയ സിസിടിവി ഡിവിആർ അടക്കം കണ്ടെത്താനുള്ള തിരച്ചിലിന്റെ ഭാ​ഗമായാണ് പരിശോധന. കിണറിന്റെ പരിസരത്ത് പ്രതി എത്തിയതിന്റെ ലക്ഷണങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. പേപ്പർ കഷ്ണങ്ങളും കാൽപ്പാടുകളും കിണറിനരികിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. സിബിഐ സംഘം ഇരട്ടക്കൊലപാതകം നടന്ന വീട്ടിൽ എത്തി പരിശോധന നടത്തുകയാണ്.

ഇവരുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം. നേരത്തെ വീട്ടുജോലിക്കായി നിന്നിരുന്ന ഇയാളെ മൊബൈല്‍ മോഷണത്തിന്റെ പേരില്‍ വിജയകുമാര്‍ വീട്ടില്‍ നിന്നും പറഞ്ഞുവിടുകയായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണോ കൊലപാതകമെന്നതില്‍ സ്ഥിരീകരണം ഇല്ല.

ഇന്ന് പുലര്‍ച്ചെ വീട്ടിലെത്തിയ ജോലിക്കാരിയാണ് വിജയകുമാറിനെയും മീരയെയും ചോര വാര്‍ന്ന് മരിച്ച നിലയില്‍ ഇരുമുറികളിലായി കണ്ടെത്തിയത്. ജോലിക്കാരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. വിജയകുമാറിന്റെയും ഭാര്യയുടെയും മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ട്. സംഭവ സ്ഥലത്ത് നിന്നും കോടാലിയും വീടിന് സമീപത്തെ ഗേറ്റിന് അടുത്ത് നിന്ന് അമ്മിക്കല്ലും കണ്ടെത്തിയിരുന്നു. വീട്ടിലെയും സമീപത്തെയും സിസിടിവി ഫൂട്ടേജുകള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. ആസൂത്രിതമായാണ് കൊല നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്.

വിദേശത്ത് ബിസിനസ് ചെയ്തുവരികയായിരുന്ന വിജയകുമാര്‍ പിന്നീട് നാട്ടിലേക്ക് താമസം മാറുകയായിരുന്നു. മകളും മകനും ഭാര്യയും ഉള്‍പ്പെടുന്നതായിരുന്നു വിജയകുമാറിന്റെ കുടുംബം. മകന്‍ അപകടത്തില്‍ മരിച്ചു. ഡോക്ടറായ മകള്‍ അമേരിക്കയിലാണ്. കോട്ടയത്തെ പ്രമുഖമായ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ കൂടിയാണ് വിജയകുമാര്‍.

content highlights : The body was found without clothes, CBI to inspect the well

dot image
To advertise here,contact us
dot image