
തിരുവനന്തപുരം: പുതിയ സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം പത്താമുദയത്തിലാണെന്ന ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവര്‍ക്കും സൗകര്യമുള്ള ഒരു സമയം തീരുമാനിക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പഞ്ചാംഗം നോക്കി പ്രത്യേകത കണ്ടുപിടിച്ചാണ് ചിലര്‍ ഉദ്ഘാടന ദിനം വിവാദമാക്കിയത്. അതൊന്നും ഏശുന്ന പാര്‍ട്ടിയല്ല സിപിഐഎം എന്നും മുഖ്യമന്ത്രി പറഞ്ഞു.
വിശേഷ ദിവസം നോക്കിയാല്‍ ലോക പുസ്തക ദിനവും ഷേക്‌സ്പിയറുടെ ചരമദിനവും ആണ്. ഏപ്രില്‍ 23നാണ് കുഞ്ഞമ്പു രക്തസാക്ഷിയാകുന്നത്. ഈ പ്രത്യേകതകള്‍ ഒന്നും ആലോചിച്ചല്ല ഉദ്ഘാടന ദിനം തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒൻപത് നിലകളിലായാണ് പുതിയ എകെജി സെന്റർ പണികഴിച്ചിരിക്കുന്നത്. നിലവിലുളള എകെജി സെന്ററിന്റെ എതിര്‍വശത്ത് 31 സെന്റിലാണ് പുതിയ എകെജി സെന്റര്‍. സംസ്ഥാന കമ്മിറ്റി ഓഫീസ്, ഹാളുകള്‍, സെക്രട്ടറിയേറ്റ് യോഗം ചേരാനുളള മുറി, പിബി അംഗങ്ങള്‍ക്കുളള ഓഫീസ് സൗകര്യം, താമസ സൗകര്യം തുടങ്ങിയവയാണ് പുതിയ എകെജി സെന്ററിലുളളത്. രണ്ട് ഭൂഗര്‍ഭ പാര്‍ക്കിംഗ് നിലകളും എകെജി സെന്ററിലുണ്ട്. പ്രവര്‍ത്തനം പുതിയ ഓഫീസിലേക്ക് മാറുമ്പോള്‍ പഴയ എകെജി സെന്റര്‍ പഠന ഗവേഷണ കേന്ദ്രമായി പ്രവര്‍ത്തിക്കും.
Content Highlights: cm mocks media for pathamudayam new akg centre inauguration news