
കൊല്ലം: കൊല്ലത്ത് പലഹാരം ഉണ്ടാക്കുന്നതിന് പ്ലാസ്റ്റിക് ഉരുക്കിയ എണ്ണ ഉപയോഗിച്ച സംഭവത്തിൽ നടപടി വൈകുന്നു. 24 മണിക്കൂർ കഴിഞ്ഞിട്ടും ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗം ഭക്ഷണ സാമ്പിൾ ശേഖരിച്ചിട്ടില്ല. കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി നൗഷീറാണ് എണ്ണയിൽ പ്ലാസ്റ്റിക് ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്തത്. സംഭവത്തിൽ നടപടി സ്വീകരിക്കുമെന്നാണ് കോർപ്പറേഷൻ ആരോഗ്യ വിഭാഗം അറിയിച്ചിരിക്കുന്നത്.
നൗഷീറിനെതിരെ കോർപറേഷൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ആരോപണ വിധേയമായ കട ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിച്ചിരിക്കുന്നത് എന്നും അന്വേഷണത്തിൽ കണ്ടെത്തി. കട പൂട്ടിച്ചുകൊണ്ടുള്ള നടപടി മാത്രമാണ് സ്വീകരിച്ചിരിക്കുന്നത്. അതോടൊപ്പം കൊല്ലത്തെ ഹോട്ടലുകളിലും ഭക്ഷണനിർമ്മാണ മേഖലകളിലും കാറ്ററിങ് യൂണിറ്റുകളിലും ആരോഗ്യ വകുപ്പ് പരിശോധന കർശനമാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള എണ്ണയിൽ ഭക്ഷണം പാകം ചെയ്യുന്നത് കണ്ട നാട്ടുകാരാണ് ഈക്കാര്യം അധികൃതരെ അറിയിച്ചത്.
എണ്ണ കൊണ്ടുവന്നിരുന്ന പ്ലാസ്റ്റിക് കവര്‍ അതേപടി എണ്ണിയിലേക്കിട്ട് ഉരുക്കിയെടുക്കുന്നതായാണ് പരിശോധനയില്‍ കണ്ടെത്തിയത്. വിഷയത്തിൽ നാട്ടുകാർ പരാതി ഉന്നയിച്ചതോടെ കടയിലുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളികൾ എണ്ണ പുറത്തേക്ക് കളയുകയായിരുന്നു. കൊല്ലം റെയില്‍വേ സ്‌റ്റേഷനിലേക്കാണ് ഈ പലഹാരം എത്തിക്കുന്നത് എന്നാണ് വിവരം. പഴമ്പൊരിയും ഉഴുന്നവടയും ഉണ്ടാക്കുന്ന എണ്ണയിലാണ് ഈ രീതിയിൽ പ്ലാസ്റ്റിക് ഉരുക്കിചേർത്തത്.
Content Highlights: Action delayed in case of cooking food in plastic-melted oil