
കൊച്ചി: ഐടി പാർക്കുകളിൽ ഇനിമുതൽ മദ്യം വിളമ്പാം. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ജീവനക്കാർക്ക് മാത്രമാണ് മദ്യം നൽകുക. ഔദ്യോഗിക അതിഥികൾക്ക് മദ്യം നൽകാൻ പ്രത്യേക അനുമതി വേണം.10 ലക്ഷം രൂപയാണ് ലൈസൻസ് ഫീസ്. എഫ്എൽ 9 ലൈസൻസുള്ളവരിൽ നിന്ന് മാത്രമേ വിദേശമദ്യം വാങ്ങാൻ പാടുള്ളു. ഒന്നാം തീയതിയും സർക്കാർ നിശ്ചയിച്ച മറ്റ് ഡ്രൈഡെകളിലും മദ്യം നൽകരുത്. ഉച്ചയ്ക്ക് 12 മുതൽ രാത്രി 12 വരെയാണ് പ്രവർത്തനസമയം.
ഒരു ഐടി പാർക്കിൽ ഒരു മദ്യശാലയെന്നതാണ് നിബന്ധന. ഐടി പാർക്കുകളിൽ മദ്യശാലയ്ക്ക് അനുമതി നൽകാൻ നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നു. നിയമസഭ സമിതിയും തീരുമാനത്തിന് നേരത്തെ അംഗീകാരം നൽകിയിരുന്നു.
കമ്പനികളോട് ചേര്‍ന്ന് തന്നെയായിരിക്കും മദ്യശാല. പക്ഷെ ഓഫീസുകളുമായി ബന്ധമുണ്ടാകില്ല. ഇവിടേക്ക് പ്രത്യേക വഴികളുണ്ടായിരിക്കണം എന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. പുറത്തുനിന്നുള്ള ആര്‍ക്കും മദ്യം വില്‍ക്കരുതെന്നാണ് ചട്ടം. ഗുണമേന്മയില്ലാത്ത മദ്യം വില്‍ക്കരുതെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്ക് തുല്യമായ തസ്തികയിലുണ്ടായ ഉദ്യോഗസ്ഥന് നടപടിയെടുക്കാമെന്നും പിഴയീടാക്കാമെന്നും സര്‍ക്കാര്‍ ഉത്തരവിലുണ്ട്.
Content Highlights: liquor can now be served in IT parks