
മാനന്തവാടി: വയനാട്ടിൽ ആനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ട അറുമുഖന്റെ മരണത്തിൽ പ്രതിഷേധം കടുപ്പിച്ച് നാട്ടുകാർ. അറുമുഖത്തെ കൊന്ന കാട്ടാന ഇതിന് മുൻപും ജനങ്ങളുടെ ജീവനെടുത്തിട്ടുണ്ടെന്നും നിരവധിപേർ ജീവശ്ചവമായി ഇപ്പോഴും കിടക്കുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു. ഈ പ്രദേശത്ത് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും അറുമുഖത്തിന്‍റെ മരണത്തിൽ നഷ്ടപരിഹാരം നൽകണമെന്നും കാട്ടാനയെ മയക്കുവെടി വെയ്ക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
ആവശ്യം അംഗീകരിക്കാതെ അറുമുഖന്റെ മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. കുങ്കിയാനകളെ എത്തിച്ച് കാട്ടാനയെ തുരത്തുമെന്നും ഡോ.അരുൺ സഖറിയയുടെ സാന്നിധ്യം പ്രദേശത്ത് ഉറപ്പാക്കുമെന്നും ഡി എഫ് ഒ അജിത് കെ രാമൻ നാട്ടുകാരെ അറിയിച്ചു. കാട്ടാനയെ മയക്കുവെടി വെക്കാതെ മൃതദേഹം എടുക്കാൻ അനുവദിക്കില്ലെന്നും അതിനുള്ള ഉത്തരവ് ഉടൻ പുറത്തിറക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
മയക്കുവെടിവെക്കാനുള്ള ശുപാര്‍ശ നൽകാമെന്ന് ഡിഎഫ്ഒ അറിയിച്ചു. നാളെ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ അടിയന്തര യോഗം ചേരാൻ വനംമന്ത്രി നിർദ്ദേശിച്ചു എന്നും ഡിഎഫ്ഒ പറഞ്ഞു. തുടർന്ന് മൃതദേഹം മാറ്റാനുള്ള അനുമതി നാട്ടുകാർ നൽകി. മേപ്പാടി എരുമക്കൊല്ലി പൂളക്കുന്ന് ഉന്നതിയിലെ അറുമുഖനാണ് ഇന്ന് രാത്രി കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. ജോലിക്ക് പോയി വരുന്ന വഴിയാണ് കാട്ടാനയുടെ ആക്രമണമുണ്ടായതെന്നാണ് വിവരം. എരുമക്കൊല്ലിയില്‍ വെച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. സംഭവസ്ഥലത്ത് വെച്ച് തന്നെ അറുമുഖന്‍ മരിച്ചു.
Content highlights : wayanad elephant attack; Locals intensified the protest