'ഇത് അംഗീകരിക്കാനാവില്ല, പൂനം പാണ്ഡേയ്ക്കെതിരെ എഫ്ഐആർ ഇടണം'; ആവശ്യവുമായി സിനിമാ സംഘടന

'പൂനം പാണ്ഡേ നടത്തിയ വ്യാജ പിആർ സ്റ്റണ്ട് തീർത്തും തെറ്റായ കാര്യമാണ്'

dot image

മുംബൈ: നടിയും മോഡലുമായ പൂനം പാണ്ഡേ സ്വന്തം മരണ വാർത്ത വ്യാജമായി പ്രചരിപ്പിച്ച സംഭവത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യൻ സിനി വർക്കേഴ്സ് അസോസിയേഷൻ (എഐസിഡബ്ല്യുഎ). നടിയുടെ പ്രവർത്തി അംഗീകരിക്കാൻ കഴിയില്ലെന്നും നടിക്കും മാനേജർക്കുമെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും എഐസിഡബ്ല്യുഎ ആവശ്യപ്പെട്ടു. ഇത്തരം പബ്ലിസിറ്റി സ്റ്റണ്ടുകൾ സിനിമാ വ്യവസായത്തിന് യോജിച്ചതല്ലെന്നും സംഘടന അറിയിച്ചു.

'പൂനം പാണ്ഡേ നടത്തിയ വ്യാജ പിആർ സ്റ്റണ്ട് തീർത്തും തെറ്റായ കാര്യമാണ്. സ്വയം പ്രമോഷൻ നടത്തുന്നതിനായി സെർവിക്കൽ ക്യാൻസർ എന്ന രോഗത്തെ ഉപയോഗിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. ഈ സംഭവത്തിന് ശേഷം ഇന്ത്യൻ സിനിമാ വ്യവസായത്തിലെ ഏതെങ്കിലും ഒരു വ്യക്തിയുടെ മരണവാർത്ത ജനങ്ങൾ വിശ്വസിക്കാൻ മടിക്കും. സിനിമാവ്യവസായത്തിലെ ആരും പിആറിനായി ഇത്രയും തരംതാഴുകയുമില്ല. പൂനം പാണ്ഡെയുടെ മാനേജർ തെറ്റായ വാർത്ത സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. അതിനാൽ സ്വന്തം മരണവാർത്തകൾ വ്യക്തിപരമായ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നത് തടയുന്നതിന് പൂനം പാണ്ഡേയ്ക്കും മാനേജർക്കുമെതിരെ എഫ്ഐആർ സ്വീകരിക്കണം,' എഐസിഡബ്ല്യുഎ പ്രസ്താവനയിൽ പറയുന്നു.

നേരത്തെ മഹാരാഷ്ട്ര നിയമസഭാംഗം സത്യജീത് താംബെ നടിക്കെതിരെ മുംബൈ പൊലീസിൽ പരാതി നൽകിയിരുന്നു. പബ്ലിസിറ്റിക്ക് വേണ്ടിയാണ് പൂനം പാണ്ഡേ ഇത് ചെയ്യുന്നതെന്നും ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്ക് മുന്നറിയിപ്പ് നൽകുന്നതിനായി നടിക്കെതിരെ നടപടിയെടുക്കണമെന്നും താംബെ ആവശ്യപ്പെട്ടു. ഒരു ഇൻഫ്ലുവൻസറുടെ/മോഡലിന്റെ മരണ വാർത്ത സെർവിക്കൽ ക്യാൻസറിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുള്ള മാർഗ്ഗമല്ല. ഈ പ്രവർത്തിയിലൂടെ സെർവിക്കൽ ക്യാൻസറിൻ്റെ ഗുരുതരമായ സ്വഭാവത്തേക്കാൾ ഇൻഫ്ലുവൻസറിലേക്ക് ശ്രദ്ധ തിരിയുകയാണ് ചെയ്യുന്നത്. പൂനം പാണ്ഡേ ക്യാൻസറിനെ അതിജീവിച്ചവരെ പ്രാങ്ക് ചെയ്യുകയുണ്ടായതെന്നും കാണിച്ചാണ് താംബെ പരാതി നൽകിയത്.

കഴിഞ്ഞ ദിവസമായിരുന്നു പൂനം പാണ്ഡേയുടെ മരണവാർത്ത സ്വന്തം സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ പുറത്തുവിട്ടത്. സെർവിക്കൽ ക്യാൻസറിനെ തുടർന്നാണ് നടിയുടെ മരണം എന്നായിരുന്നു പിആർ ടീം പുറത്തുവിട്ട വിവരം. സെർവിക്കൽ ക്യാൻസർ ബാധിതയായ ഒരാൾ പെട്ടന്ന് മരിക്കില്ലെന്നും തലേദിവസം വരെ സോഷ്യൽ മീഡിയയിൽ ആക്ടീവായിരുന്നുവെന്നും പ്രതികരണങ്ങളെത്തിയിരുന്നു.

വ്യാജ മരണ വാർത്ത; പൂനം പാണ്ഡേയ്ക്കെതിരെ മുംബൈ പൊലീസിൽ പരാതി

പിന്നാലെ സത്യാവസ്ഥ എന്തെന്നറിയാൻ വാർത്ത ഏജൻസികൾ പൂനത്തിന്റെ കുടുംബവുമായി ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും ആരും പ്രതികരിച്ചിരുന്നില്ല. 24 മണിക്കൂറിന് ശേഷം ഇന്ന് ഉച്ചയോടെയാണ് താൻ മരിച്ചിട്ടില്ലെന്ന് പറഞ്ഞ് കൊണ്ട് പൂനം ലൈവിൽ എത്തുന്നത്. സെർവിക്കൽ ക്യാൻസറിനെ കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് താൻ ഇങ്ങനെ ചെയ്തത് എന്നായിരുന്നു പൂനത്തിന്റെ ന്യായീകരണം.

dot image
To advertise here,contact us
dot image