
ജയ്പൂർ: ബസ് യാത്രയ്ക്കിടെ പത്ത് രൂപ അധികം നൽകിയില്ലെന്ന് ആരോപിച്ച് എഴുപത്തിയഞ്ച് വയസുകാരന് കണ്ടക്ടറുടെ ക്രൂരമർദ്ദനം. വിരമിച്ച ഐഎഎസ് ഓഫീസറായ ആർ എൽ മീണയ്ക്കാണ് കണ്ടക്ടറുടെ ക്രൂരമർദ്ദനം ഏൽക്കേണ്ടിവന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. രാജസ്ഥാനിലാണ് സംഭവം.
ഉദ്ദേശിച്ച ബസ് സ്റ്റോപ്പിൽ ഇറങ്ങാൻ സാധിക്കാത്തത് മൂലം കണ്ടക്ടർ മീണയോട് അധിക പൈസ ചോദിച്ചതും, മീണ അത് നൽകാൻ നിരസിച്ചതുമാണ് പ്രശ്നത്തിന് കാരണമായത്. ആഗ്ര റോഡിലെ കനോട്ട ബസ് സ്റ്റാൻഡിലായിരുന്നു മീണയ്ക്ക് ഇറങ്ങേണ്ടിയിരുന്നത്. തന്റെ സ്റ്റോപ്പ് എത്തിയാൽ അറിയിക്കണമെന്ന് മീണ കണ്ടക്ടറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ കണ്ടക്ടർ അത് ചെയ്യാതിരിക്കുകയും അധിക യാത്രയ്ക്ക് 10 രൂപ അധികം ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് സംഘർഷം ഉടലെടുത്തത്.
ആദ്യം ഇരുവരും തമ്മിൽ വലിയ വാഗ്‌വാദമാണ് ഉണ്ടായത്. തുടർന്ന് അധിക്ഷേപം സഹിക്കൻ വയ്യാതായതോടെ മീണയാണ് ആദ്യം കണ്ടക്ടറുടെ മുഖത്ത് അടിയ്ക്കുന്നച്. തുടർന്ന് കണ്ടക്ടർ അതിശക്തമായി, മീണയുടെ പ്രായം പോലും നോക്കാതെ മർദ്ദിക്കുകയായിരുന്നു. ശേഷം ബസിൽ നിന്ന് ഇറക്കിവിട്ടു.
തന്നെ മർദിച്ചതിൽ കണ്ടക്ടറായ ഘൻശ്യാം ശർമയ്‌ക്കെതിരെ മീണ പരാതി നൽകിയിട്ടുണ്ട്. പൊലീസ് കേസ് അന്വേഷിക്കുകയാണെന്നും നിലവിൽ കണ്ടക്ടറെ സസ്‌പെൻഡ് ചെയ്‌തതായുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Content Highlights: 75 year old assaulted by bus conductor over 10 rs change