കോയമ്പത്തൂർ: ഭാര്യയുടെ കാമുകനെ കുത്തിക്കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. കരൂർ സ്വദേശി മുനിയാണ്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ മുരുകവേലിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ മുരുകവേൽ ഭാര്യ സുമിത്ര മുനിയാണ്ടിയുമായി വീടിനുള്ളിൽ സംസാരിക്കുന്നതാണ് കണ്ടത്. ഇതിൽ പ്രകോപിതനായ മുരുകവേൽ വീട്ടിലേക്ക് കയറുകയും കത്തിയുപയോഗിച്ച് മുനിയാണ്ടിയുടെ നെഞ്ചിൽ ആഴത്തിൽ കുത്തുകയുമായിരുന്നു. ഇതിനിടെ നെഞ്ചിൽ തറച്ച കത്തിയുമായി മുനിയാണ്ടി പുറത്തേക്കോടി. സുമിത്ര മുരുകവേലിനെ വീട്ടിൽ അടച്ചിടുകയും മുനിയാണ്ടിക്ക് പിറകെ ഓടുകയുമായിരുന്നു. പിന്നാലെ മുനിയാണ്ടിയുടെ നെഞ്ചിൽ നിന്നും സുമിത്ര കത്തി വലിച്ചൂരി. ഇതോടെ അമിത രക്തസ്രാവം ഉണ്ടാവുകയും മുനിയാണ്ടി മരണപ്പെടുകയുമായിരുന്നു.
കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രി കാന്റീൻ ജീവനക്കാരനാണ് പ്രതി മുരുകവേൽ. നേരത്തേ തിരുപ്പൂരിലായിരുന്നു മുരുകവേലും ഭാര്യ സുമിത്രയും താമസിച്ചിരുന്നത്. ഇതിനിടെയാണ് സുമിത്ര ഡ്രൈവറുമായ മുനിയാണ്ടിയും പരിചയത്തിലാകുന്നത്. ഇരുവരും തമ്മിൽ ബന്ധമുണ്ടെന്ന് മനസിലാക്കിയതോടെ മുരുകവേൽ സുമിത്രയുമൊത്ത് കോയമ്പത്തൂരിലെത്തി. എന്നാൽ ഇതിനിടെയും ഇരുവരും തമ്മിൽ ബന്ധം തുടർന്നിരുന്നു. ഇതിനിടെ മുനിയാണ്ടിയെ തൻ്റെ വീട്ടിൽ കണ്ടതോടെയാണ് മുരുകവേൽ പ്രകോപിതനായതും കൊലപാതകത്തിൽ കലാശിച്ചതും.
Content Highlight: Man kills wife's lover in Coimbatore