ലഖ്നൗ: മഹാ കുംഭമേളയിൽ എത്തി ത്രിവേണി സംഗമത്തിൽ സ്നാനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഒപ്പമാണ് പ്രധാനമന്ത്രി പ്രയാഗ്‌രാജിലെത്തിയത്.
ഗംഗാ നദിയിലൂടെ മോദി ബോട്ട് സവാരി ചെയ്തു, പിന്നീട് മന്ത്രങ്ങൾ ഉരുവിട്ട് ത്രിവേണി സംഗമത്തിൽ സ്നാനം ചെയ്തു. ഡൽഹിയിൽ നിയമസഭ തിരഞ്ഞെടുപ്പ് പുരോഗമിക്കവെയാണ് മോദിയുടെ കുംഭമേള സന്ദർശനമെന്നതും ശ്രദ്ധേയമാണ്.
ലഖ്നൗ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. മോദിയുടെ സന്ദർശനം കണക്കിലെടുത്ത് വലിയ സുരക്ഷയാണ് പ്രയാഗ്‌രാജിൽ ഏർപ്പെടുത്തിയിട്ടുളളത്. തിരക്ക് നിയന്ത്രിക്കുന്നതിനായി കൂടുതൽ മുതിർന്ന ഉദ്യോഗസ്ഥരെ വിവിധയിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്.
ജനുവരി 23 ന് ആരംഭിച്ച മഹാ കുംഭമേള ഫെബ്രുവരി 26 മഹാശിവരാത്രി ദിവസം വരെ തുടരും. മോദിയെ കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിങും കുംഭമേളയിലെത്തി സ്നാനം ചെയ്തിരുന്നു. മലയാള സിനിമാ നടി സംയുക്ത, സ്റ്റീവ് ജോബ്സിന്റെ ഭാര്യ ലോറീൻ പവൽ ജോബ്സ്, കോൾഡ് പ്ലേ ഗായിക ക്രിസ് മാർട്ടിൻ, ഹോളിവുഡ് നടൻ ഡക്കോട്ട ജോൺസൺ തുടങ്ങി നിരവധിയാളുകൾ കുംഭമേളയിലേക്ക് എത്തിയിരുന്നു.
Content Highlights: Narendra Modi Mahakumbh Holy Dip at Prayagraj Uttar Pradesh