ന്യൂഡൽഹി: 2014 മുതൽ ഇതുവരെ രാജ്യത്തെ 12 വ്യാജ യൂണിവേഴ്സിറ്റികൾ സർക്കാർ പൂട്ടിയതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ. സുകാന്ത മജുംദാർ. ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. യുജിസിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ 21 വ്യാജ യൂണിവേഴ്സിറ്റികളുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഈ യൂണിവേഴ്സിറ്റികൾക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മറുപടി വ്യക്തമാക്കുന്നുണ്ട്.
രാജ്യത്തെ വ്യാജ യൂണിവേഴ്സിറ്റികൾക്കെതിരെ സർക്കാർ എന്ത് നടപടികളാണ് എടുത്തതെന്ന ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. ക്രമസമാധാനം നിലനിർത്തുക എന്നത് സംസ്ഥാന സർക്കാരുകളുടെ ചുമതലയാണ് എന്ന് ചൂണ്ടിക്കാണിച്ച വിദ്യാഭ്യാസമന്ത്രി വ്യാജമെന്ന് കണ്ടെത്തിയ 21 സർവ്വകലാശാലകൾ പൂട്ടുന്നതിനായി വേണ്ട നിയമനടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരുകളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. യൂണിവേഴ്സിറ്റികൾ എന്ന നിലയിൽ സ്വയം അവകാശപ്പെടുകയും യൂണിവേഴ്സിറ്റി എന്ന് ഉപയോഗിച്ച് ഡിഗ്രികൾ വിതരണം ചെയ്യുകയും ചെയ്യുന്ന ഈ സ്ഥാപനങ്ങൾ വിദ്യാർത്ഥികളെ ചതിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.
ഇതിന് പുറമെ യുജിസി പട്ടികയിൽ ഉൾപ്പെടാത്ത ഏതെങ്കിലും വ്യാജ യൂണിവേഴ്സിറ്റികൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അത് വ്യക്തമാക്കണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണപ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പ്രത്യേകതകൾ സ്വയം അവകാശപ്പെടുന്ന സ്ഥാപനങ്ങൾക്കും യൂണിവേഴ്സിറ്റികൾക്കും എതിരെ സർക്കാർ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വ്യാജ ഡിഗ്രികൾ നൽകുന്ന സ്ഥാപനങ്ങൾക്ക് ഷോക്കേസ് നോട്ടീസും മുന്നറിയിപ്പ് നോട്ടീസും നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇതിന് പുറമെ പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മുന്നറിയിപ്പ് നൽകുന്നതിനായി വ്യാജ സർവ്വകലാശാലകളുടെ പട്ടിക യുജിസി വെബ്സൈറ്റ് വഴിയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴിയും പങ്കുവെച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Content Highlights: Government Closed 12 Fake Universities Since 2014