![search icon](https://www.reporterlive.com/assets/images/icons/search.png)
ന്യൂഡൽഹി: ജനവിധി അംഗീകരിക്കുന്നുവെന്ന് ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‍രിവാൾ. ഡൽഹിയിലെ ജയത്തിന് ബിജെപിക്ക് അഭിനന്ദനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ആഗ്രഹങ്ങളെല്ലാം ബിജെപി നിറവേറ്റുമെന്ന് കരുതുന്നു. കഴിഞ്ഞ 10 വർഷം ചെയ്യാൻ സാധിക്കുന്നതെല്ലാം ആം ആദ്മി പാർട്ടി സർക്കാർ ചെയ്തു. വിദ്യാഭ്യാസം, വൈദ്യുതി, ജലവിതരണം തുടങ്ങി എല്ലാ മേഖലകളിലും ജനങ്ങൾക്കായി പ്രവർത്തിച്ചു. ജനങ്ങൾക്ക് വേണ്ടി പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ സ്വന്തം മണ്ഡലത്തിലാണ് തോറ്റത്. ബിജെപി സ്ഥാനാർത്ഥി പർവേഷ് വർമയോടാണ് കെജ്‌രിവാൾ തോറ്റത്. മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയും മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മകനുമായ സന്ദീപ് ദീക്ഷിത് മൂന്നാം സ്ഥാനത്താണ്.
നിലവിൽ 70 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷം മറികടന്ന് 47 സീറ്റിലാണ് ബിജെപി മുന്നേറിയത്. ആംആദ്മി പാർട്ടി 23 സീറ്റുകൾ നേടി. ഡൽഹിയിൽ കോൺഗ്രസിന് ഒരു സീറ്റിൽ പോലും മുന്നേറ്റമുണ്ടാക്കാനായിട്ടില്ല. 2020-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സുനിൽകുമാർ യാദവുമായി 21,687 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെജ്‌രിവാൾ വിജയിച്ചത്. തുടർന്ന് തുടർച്ചയായി രണ്ടാംതവണയും രാജ്യതലസ്ഥാനത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റെടുക്കുകയായിരുന്നു.
2013-ലാണ് കെജ്‍രിവാൾ ആദ്യമായി ന്യൂഡൽഹി മണ്ഡലത്തിൽ വിജയിച്ചത്. ഷീലാ ദീക്ഷിതിനെതിരെ 25,000 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു കന്നി വിജയം. 2015 ലെ തിരഞ്ഞെടുപ്പിൽ 32,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം ആവർത്തിക്കുകയായിരുന്നു.
Content Highlights: Arvind Kejriwal accepts the people's verdict on delhi election