![search icon](https://www.reporterlive.com/assets/images/icons/search.png)
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളിന് തോല്‍വി. ബിജെപി സ്ഥാനാര്‍ത്ഥി പര്‍വേഷ് വര്‍മയോടാണ് കെജ്‌രിവാള്‍ തോറ്റത്. അതേസമയം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മകനുമായ സന്ദീപ് ദീക്ഷിത് മൂന്നാം സ്ഥാനത്താണ്.
നിലവില്‍ 70 സീറ്റിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം മറികടന്ന് 48 സീറ്റില്‍ ബിജെപി മുന്നേറുകയാണ്. ആംആദ്മി പാര്‍ട്ടി 22 സീറ്റിലും മുന്നില്‍ നില്‍ക്കുന്നു. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും മുന്നേറ്റമുണ്ടക്കാനായിട്ടില്ല.
2020 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സുനില്‍കുമാര്‍ യാദവുമായി 21,687 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെജ്‌രിവാള്‍ വിജയിച്ചത്. തുടര്‍ന്ന് തുടര്‍ച്ചയായി രണ്ടാംതവണയും രാജ്യതലസ്ഥാനത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റെടുക്കുകയായിരുന്നു.
2013 ലാണ് കെജ്രിവാള്‍ ആദ്യമായി ന്യൂഡൽഹി മണ്ഡലത്തില്‍ വിജയിച്ചത്. ഷീലാ ദീക്ഷിതിനെതിരെ 25,000 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു കന്നി വിജയം. 2015 ലെ തിരഞ്ഞെടുപ്പില്‍ 32,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയം ആവര്‍ത്തിക്കുകയായിരുന്നു.
Content Highlights: Arvind Kejriwal trails BJP's Parvesh Verma in tight contest